വീട്ടമ്മയെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളി; ഭർത്താവും കാമുകിയും അറസ്റ്റിൽ
text_fieldsകൊച്ചി: വീട്ടമ്മയെ കൊന്ന് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച ഭർത്താവും കാമുകിയും മാസങ്ങൾക്ക് ശേഷം അറസ്റ്റിൽ. ഉദയംപേരൂർ ആമേട ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന ചങ്ങനാശ്ശേരി ഇത്തിത്താനം കൊല്ലമറ്റം വീട്ടിൽ പ്രേംകുമാർ (40), കാമുകി തിരുവനന്തപുരത്ത് നഴ്സിങ് സൂപ്രണ്ടായി ജോലി ചെയ്യുന്ന വെള്ളറട അഞ്ചുമരങ്ങാല വാലൻവിള വീട്ടിൽ സുനിത ബേബി (35) എന്നിവരാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്. പ്രേംകുമാറിെൻറ ഭാര്യ ചേർത്തല പുത്തനമ്പലം സ്വദേശി വിദ്യയാണ് (48) സെപ്റ്റംബർ 21ന് കൊല്ലപ്പെട്ടത്.
വിദ്യയെ ഇല്ലാതാക്കി ഒരുമിച്ച് ജീവിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്ന് പ്രതികൾ സമ്മതിച്ചതായി തൃക്കാക്കര അസി. കമീഷണർ എം. വിശ്വനാഥ് പറഞ്ഞു. കൊലക്ക് സഹായിച്ചത് സുനിതയായിരുന്നു. സ്കൂളിലെ പൂർവവിദ്യാർഥി സംഗമത്തിനിടെയാണ് ഇരുവരും കാണുകയും പ്രണയത്തിലാകുകയും ചെയ്തത്. ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന സുനിത ഭർത്താവും മക്കളുമായി അകന്ന് താമസിക്കുകയായിരുന്നു. തൃപ്പൂണിത്തുറയിൽ താമസിച്ചിരുന്ന പ്രേംകുമാറും ഭാര്യയും തമ്മിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു.
ഇവർക്ക് രണ്ട് മക്കളുണ്ട്. ആയുർവേദ ചികിത്സക്ക് എന്നുപറഞ്ഞ് ഭാര്യയുമായി തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് കൊലപ്പെടുത്തിയത്. ഭാര്യയുമായി ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം കഴുത്തിൽ കയർ മുറുക്കിയാണ് കൊല. ഈ സമയം കെട്ടിടത്തിെൻറ മുകൾനിലയിൽ സുനിതയുണ്ടായിരുന്നു. ഇരുവരും ചേർന്ന് മൃതദേഹം തിരുനെൽവേലിയിലെത്തിച്ച് കുറ്റിക്കാട്ടിൽ തള്ളി. തെളിവ് നശിപ്പിക്കാൻ വിദ്യയുടെ മൊബൈൽ ഫോൺ നേത്രാവതി എക്സ്പ്രസ് ട്രെയിനിെൻറ ശുചിമുറിയിലെ മാലിന്യക്കൊട്ടയിൽ ഉപേക്ഷിച്ചു. തിരിച്ചെത്തിയ ഇയാൾ ഭാര്യയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. 96, ദൃശ്യം എന്നീ സിനിമകളാണ് കൊലക്ക് പ്രചോദനമായതെന്ന് പ്രതികൾ സമ്മതിച്ചു.
മുമ്പ് പലതവണ വിദ്യയെ കാണാതായിരുന്നു. ഇത് മുതലാക്കിയായിരുന്നു പ്രേംകുമാറിെൻറ നീക്കം. എന്നാൽ, അന്വേഷണത്തിൽ പ്രേംകുമാറിെൻറ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. മൂന്ന് ദിവസം മുമ്പ് കമീഷണർക്ക് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃപ്പൂണിത്തുറ കോടതി ഇവരെ റിമാൻഡ് ചെയ്തു. ആളൊഴിഞ്ഞ ഹൈവേക്ക് സമീപം വിദ്യയുടെ മൃതദേഹം കിട്ടിയ സംഭവത്തിൽ തിരുനെൽവേലി പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.