നയതന്ത്ര ഒാഫിസിന്റെ വിശ്വാസ്യത മറയാക്കി സ്വർണം കടത്തൽ: അന്വേഷണത്തിൽ പൂർണ വിശ്വാസം – യു.എ.ഇ
text_fieldsദുബൈ: നയതന്ത്ര ഒാഫിസിെൻറ വിശ്വാസ്യതയെ മറയാക്കി സ്വർണം കടത്താൻ ശ്രമിച്ചത് കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് ജോലിയിൽനിന്ന് പുറത്താക്കിയ ജീവനക്കാരൻ. തിരുവനന്തപുരം പൊലീസ് കസ്റ്റഡിയിലെടുത്ത മുൻ പി.ആർ.ഒയെ ഏതാനും മാസം മുമ്പ് പിരിച്ചുവിട്ടതാണെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അബ്ദുൽ റഹ്മാൻ അൽ ബന്ന വ്യക്തമാക്കി.
ജോലിയിൽ വീഴ്ചവരുത്തിയിരുന്ന ഇയാൾ കോൺസുലേറ്റിെൻറ സൽപേര് ദുരുപയോഗം ചെയ്യുന്ന പല വഴികളും പ്രയോഗിച്ചിരുന്നു. അന്വേഷണത്തിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും യു.എ.ഇ കോൺസുലേറ്റിന് സംഭവവുമായി ബന്ധമില്ല എന്ന സത്യം വെളിപ്പെടുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി റിക്രൂട്ട് ചെയ്ത ഒരു മുൻജീവനക്കാരൻ കേസിനു പിന്നിലുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി യു.എ.ഇ എംബസിയും അറിയിച്ചു. കോൺസുലേറ്റിെൻറ വിലാസവും ഡിപ്ലോമാറ്റിക് ചാനൽ സംബന്ധിച്ച അറിവും ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഇയാൾ ദുരുപയോഗം ചെയ്യുകയായിരുന്നു. കള്ളക്കടത്തിന് നയതന്ത്ര വഴി ദുരുപയോഗം ചെയ്യുന്നത് അത്യന്തം അപലപനീയമാണ്.
ഇൗ സംഭവത്തിൽ നയതന്ത്ര ഒാഫിസിനോ അവിടുത്തെ ജീവനക്കാർക്കോ ഒരു ബന്ധവുമില്ല എന്നത് നിസ്തർക്കമാണ്. ഇന്ത്യൻ അധികൃതരുമായി വിഷയത്തിൽ യു.എ.ഇ പൂർണമായി സഹകരിക്കുമെന്നും കേസിൽ ബന്ധമുള്ള മുഴുവൻപേർക്കെതിരെയും കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പുണ്ടെന്നും എംബസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.