യു.എ.ഇ സഹായം: കേന്ദ്രനയത്തിൽ ഇളവില്ല
text_fieldsന്യൂഡൽഹി: യു.എ.ഇ അടക്കം വിദേശ ഭരണകൂടങ്ങളിൽനിന്ന് കേരളത്തിന് പ്രളയ സഹായം വേണ്ടെന്ന കേന്ദ്ര സർക്കാർ നിലപാടിൽ മാറ്റമില്ല. ബൃഹത്തായ പുനർനിർമാണം ആവശ്യമായതിനാൽ നിലപാടിൽ ഇളവു വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ െചാവ്വാഴ്ച നേരിൽക്കണ്ട് ആവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് അവസാന വാക്ക് ലഭിച്ചില്ല.
കേരളത്തിനായി പുറം സർക്കാറുകളുടെ സഹായം സ്വീകരിക്കുന്നത് ഇന്ത്യ സ്വീകരിച്ച നയത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയോട് വിശദീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. എന്നാൽ, പ്രവാസി ഇന്ത്യക്കാരും മറ്റും കേരളത്തിെൻറ പുനർനിർമാണത്തിന് തുക സമാഹരിച്ചു നൽകുന്നതിനു തടസ്സമില്ല. മലയാളി സമൂഹത്തിെൻറ പങ്കാളിത്തം തേടുന്നതിന് സംസ്ഥാന മന്ത്രിമാർ വിദേശയാത്ര നടത്തുന്നതിനും കേന്ദ്രം എതിരല്ല.
പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ:
● പുനർനിർമാണ പ്രവർത്തനങ്ങൾക്ക് 4796 കോടി രൂപയുടെ അധികസഹായം ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിക്കണമെന്ന നിവേദനത്തിൽ അനുകൂല നിലപാട്. പുനർനിർമാണത്തിന് കണക്കാക്കുന്ന 25,000 കോടി രൂപ കണ്ടെത്തുന്നതിന് നിർലോപമായ കേന്ദ്രസഹായം വേണം.
● സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിെൻറ മൂന്നു ശതമാനം വായ്പയെടുക്കാമെന്ന വ്യവസ്ഥ കേരളത്തിന് ഇളവുചെയ്ത് നാലര ശതമാനമാക്കണം.16,000 കോടിയുടെ അധികവായ്പ രണ്ടു വർഷംകൊണ്ട് ലഭ്യമാക്കുന്നതിന് ധനമന്ത്രാലയത്തിെൻറ തീരുമാനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി ഇടപെടണം.
● ഭവനരഹിതർക്ക് വീടുവെച്ചു നൽകാൻ 2500 കോടി വേണ്ടിവരുമെന്നിരിക്കേ, കേരളത്തിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളിൽ 10 ശതമാനം വർധന വരുത്താൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകണം. റോഡ് പുനർനിർമാണത്തിന് കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് 3000 കോടി അനുവദിക്കണം.
● ദുരന്തബാധിതർക്കുള്ള ധനസഹായ വ്യവസ്ഥകളുടെ പരിധിയിൽ വരാത്ത വ്യാപാരികളുടെ കാര്യത്തിൽ ഇളവ് അനുവദിച്ച് സഹായം ലഭ്യമാക്കണം.
● ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, യു.എൻ.ഡി.പി തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽനിന്ന് ധനസഹായം സ്വീകരിക്കുന്നതിന് വായ്പാപരിധിയിൽ ഇളവു നൽകണം. 5000 കോടി പ്രത്യേക ഗ്രാൻറ് സ്വീകരിക്കാൻ നടപടി വേണം. സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കാനും ജീവനോപാധികൾ നൽകാനും 5000 കോടിയുടെ ഗ്രാൻറും അനുവദിക്കണം.
പ്രളയക്കെടുതി സംബന്ധിച്ച വിശദമായ നിവേദനം അടുത്തമാസം ആദ്യം ധനമന്ത്രാലയത്തിനു നൽകുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരളം സന്ദർശിച്ച കേന്ദ്രസംഘവും റിപ്പോർട്ട് രൂപപ്പെടുത്തിവരുകയാണ്. ആവശ്യമായ സഹായം കേന്ദ്രത്തിൽനിന്ന് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ ഒാഫിസുമായി ആവശ്യമുള്ള ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ചീഫ് സെക്രട്ടറിയോട് പ്രധാനമന്ത്രിതന്നെ നിർദേശിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.