പിറവത്ത് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് മൂന്ന് പേർ മരിച്ചു
text_fieldsകൊച്ചി: പിറവത്ത് കെട്ടിട നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ സുകുമാർ ഘോഷ് (45), ഗൗർ മണ്ഡൽ (29), സുബ്രത കിർത്തനിയ (37) എന്നിവരാണ് മരിച്ചത്. പിറവം എടക്കാട്ടുവയൽ വില്ലേജിലെ പേപ്പതി ജങ്ഷന് സമീപത്ത് ബുധനാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം.
സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കെട്ടിട നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ നടക്കവേയാണ് മണ്ണ് ഇടിഞ്ഞുവീണത്. കുത്തനെ നിൽക്കുന്ന ഭൂമിയിൽ മണ്ണ് മാറ്റുന്നതിനിടെയാണ് അപകടം. 30 അടിയോളം ഉയരമുള്ള മലയാണ് ഇടിഞ്ഞത്. സംഭവസമയം താഴെ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. അപകടത്തിൽ മൂന്നുപേരും മണ്ണിനടിയിൽപെട്ടു.
ഉടൻ പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഒരാളുടെ മൃതദേഹമാണ് ലഭിച്ചത്. തിരച്ചിൽ തുടരുന്നതിനിടെ രണ്ടാമത്തെയും മൂന്നാമത്തെയും ആളുകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. പിറവത്തുനിന്ന് എത്തിയ അഗ്നിരക്ഷാ സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ, പുത്തൻകുരിശ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എന്നിവരും സ്ഥലത്തെത്തി. മൃതദേഹങ്ങൾ ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിലും തുടർനടപടിക്കായി കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലേക്കും മാറ്റി. സംഭവത്തിൽ ഉടൻ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തൊഴിൽമന്ത്രി വി. ശിവൻകുട്ടി എറണാകുളം ജില്ല ലേബർ ഓഫിസർക്ക് നിർദേശം നൽകി. മരണമടഞ്ഞവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഏർപ്പാടാക്കാനും മന്ത്രി നിർദേശിച്ചു. സംഭവത്തെക്കുറിച്ച് മന്ത്രി ജില്ല കലക്ടറോടും റിപ്പോർട്ട് തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.