മുങ്ങിയ കപ്പലിലെ രണ്ട് ഉദ്യോഗസ്ഥർക്ക് ഇന്ത്യ വിടാൻ അനുമതി
text_fieldsകൊച്ചി: കേരളതീരത്ത് മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി ഇന്ത്യ വിടാൻ ഹൈകോടതി അനുമതി. ചീഫ് ഓഫിസർ റെയ്നോഡ് പാരഡെസ് മാഹീനെ, സെക്കൻഡ് എൻജിനീയർ കഖിഡ്സെ റോമൻ എന്നിവർക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉപാധികളോടെ അനുമതി നൽകിയത്. പാസ്പോർട്ട് തിരികെ ലഭിക്കാനും നാട്ടിലേക്ക് മടങ്ങാൻ അനുവാദം തേടിയും കപ്പൽ ജീവനക്കാർ നൽകിയ ഹരജിയിലാണ് ഉത്തരവ്. കേസിലെ സാക്ഷികളായ ഇലക്ട്രോ ടെക്നിക്കൽ ഓഫിസർ, സീമാൻ, മോട്ടോർ മാൻ എന്നിവർക്ക് നാട്ടിലേക്ക് മടങ്ങാനും കോടതി നേരത്തേ ഉപാധികളോടെ അനുമതി നൽകിയിരുന്നു.
അശ്രദ്ധമായി കപ്പൽ ഓടിച്ചതിനും ജലപാതയിൽ തടസ്സമുണ്ടാക്കിയതിനും ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കപ്പൽ ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടർ, ചീഫ് എൻജിനീയർ ഒലെക്സി ചോർണെ, ചീഫ് ഓഫിസർ, സെക്കൻഡ് എൻജിനീയർ എന്നിവരാണ് പ്രതികൾ. ഭാരതീയ ന്യായ സംഹിത പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ തുടരുന്നതിനാൽ ക്യാപ്റ്റനും ചീഫ് എൻജിനീയർക്കും ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ അനുമതിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

