രണ്ട് കിലോമീറ്റർ റോഡ് വനം വകുപ്പിന്‍റേതെന്ന്; മൂലമറ്റം-ഉളുപ്പൂണി റോഡ് നിർമാണം തടഞ്ഞു
text_fieldsഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് എരുമേലി റേഞ്ച് ഓഫിസർ നൽകിയ കത്ത്
മൂലമറ്റം: മൂലമറ്റം–ഉളുപ്പൂണി റോഡ് നിർമാണത്തിന് വീണ്ടും തടസ്സവുമായി വനംവകുപ്പ്. റോഡ് തങ്ങളുടേത് തന്നെയെന്നും അനധികൃത നിർമാണം നടത്തിയാൽ കേസെടുക്കുമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.മൂലമറ്റം–പതിപ്പള്ളി-മേമ്മുട്ടം-ഉളുപ്പൂണി വഴി വാഗമണ്ണിലേക്ക് നിർമിക്കുന്ന റോഡ് പ്രവൃത്തിയാണ് തടഞ്ഞത്. മൂലമറ്റം-ഉളുപ്പൂണി റോഡിൽ പീരുമേട് താലൂക്കിൽപെട്ട രണ്ട് കിലോമീറ്റർ റോഡിലാണ് വനം വകുപ്പ് അവകാശവാദം ഉന്നയിക്കുന്നത്.
നേരത്തേ കോട്ടമല സ്വദേശി സുമേഷ് പീരുമേട് ഡെപ്യൂട്ടി തഹസിൽദാർക്ക് വിവരാവകാശ പ്രകാരം മറുപടി ആവശ്യപ്പെട്ടുകയും ‘വാഗമൺ വില്ലേജിൽ വനംവകുപ്പിന് ഭൂമി പതിച്ച് നൽകിയതായി രേഖകൾ പ്രകാരം കാണുന്നില്ല’ എന്ന് മറുപടി നൽകുകയും ചെയ്തിരുന്നു.
ഇതുപ്രകാരം റോഡ് നിർമാണവുമായി മുന്നോട്ട് പോകാൻ നാട്ടുകാരും പഞ്ചായത്തും തയാറായി. റോഡുവക്കിലെ കാടും പള്ളയും ഉൾപ്പടെ നാട്ടുകാർ വെട്ടിമാറ്റി. ഇതേതുടർന്ന് ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിക്ക് എരുമേലി റേഞ്ച് ഓഫിസർ നിർമാണം നടത്തിയാൽ കേസെടുക്കുമെന്ന് കാട്ടി കത്ത് നൽകി.
കൂടാതെ തെറ്റായ വിവരാവകാശം നൽകിയതായി ചൂണ്ടികാട്ടി പീരുമേട് ഡെപ്യൂട്ടി തഹസിൽദാർക്കും കത്ത് നൽകി.2008 നവംബർ 25ലെ സർക്കാർ ഉത്തരവ് പ്രകാരം വാഗമൺ വില്ലേജിലെ യഥാക്രമം 141.896 ഡി. (ഉളുപ്പൂണി ബിറ്റ് 8,9,10), 61.4 ഹെ, ഭൂമി 1961 ലെ കേരള വനനിയമം സെക്ഷൻ നാല് പ്രകാരം നിർദ്ദിഷ്ട വനഭൂമിയായി വിജ്ഞാപനം ചെയ്തതും വനംവകുപ്പിന്‍റെ സംരക്ഷണയിലുമാണെന്നും കത്തിൽ പറയുന്നു.
തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വിവരാവകാശ നിയമ പ്രകാരം തെറ്റായ മറുപടി നൽകിയിരിക്കുന്നത് ഭൂമി കൈയേറ്റ മാഫിയക്ക് വനം വകുപ്പിനെതിരെ ജനങ്ങളെ തിരിച്ചുവിടാനും അതുവഴി കൈയേറ്റ ശ്രമം നടത്താനും കാരണമാകുമെന്നും കത്തിലുണ്ട്. വനംവകുപ്പ് തടസ്സം ഉന്നയിച്ചതോടെ റോഡ് നിർമാണം വീണ്ടും തടസ്സപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

