സഭയിലെ വാദപ്രതിവാദങ്ങൾ അതിരുവിടാതിരിക്കാൻ ശ്രദ്ധിക്കണം –മുഖ്യമന്ത്രി
text_fieldsനിയമസഭ മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ നിയമസഭ സാമാജികർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സംഭാഷണത്തിൽ. സ്പീക്കർ എ.എൻ. ഷംസീർ സമീപം
തിരുവനന്തപുരം: നിയമസഭയിലുണ്ടാകുന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾ സ്വാഭാവികമാണെന്നും അതിരുവിടാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ലെജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നിയമസഭ സാമാജികർക്കായി സംഘടിപ്പിച്ച ദ്വിദിന തുടർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങൾ ശക്തമായി സഭയിൽ അവതരിപ്പിക്കുകതന്നെ വേണം. അല്ലെങ്കിൽ സഭയുടെ സജീവത കുറഞ്ഞുപോകും. വ്യത്യസ്ത വീക്ഷണങ്ങൾ ശരിയായ രീതിയിൽത്തന്നെ ഉയർന്നുവരണം. പക്ഷേ, അതിൽ നമുക്കു നമ്മുടേതായ നിയന്ത്രണങ്ങളുണ്ടാകണം. എന്നാൽ, ചില ഘട്ടങ്ങളിൽ പൊതുവേയുണ്ടാകേണ്ട സൗഹൃദാന്തരീക്ഷം തകർന്നുപോകുന്ന നിലവരുന്നുണ്ട്. അതു ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സാമാജികരെ നടപടിക്രമങ്ങൾ മനസ്സിലാക്കാൻ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണു തുടർപരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷതവഹിച്ച സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.പരിശീലന പരിപാടി ബുധനാഴ്ച സമാപിക്കും.