എം.ഡി.എം.എയും കഞ്ചാവുമായി സർവകലാശാല കാമ്പസിൽ നിന്ന് രണ്ട് പേർ പിടിയിൽ
text_fieldsഎക്സൈസിന്‍റെ പിടിയിലായ പ്രതികൾ
തേഞ്ഞിപ്പലം: കഞ്ചാവും എം.ഡി.എം.എയുമായി കാലിക്കറ്റ് സർവകലാശാല കാമ്പസിൽനിന്ന് രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. പള്ളിക്കൽ ചെട്ടിയാർമാട് സ്വദേശികളായ അധികാരത്തിൽ തെക്കേവളപ്പിൽ മുഹമ്മദ് ജംഷീർ (22), മണ്ണത്താംകുഴി സുബിൻ (23) എന്നിവരെയാണ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
കാമ്പസിൽ ഒഴിഞ്ഞതും കാടുപിടിച്ചതുമായ സ്ഥലങ്ങളിൽ യുവാക്കൾ ലഹരി ഉപയോഗത്തിനായി ഒത്തുകൂടാറുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 65 ഗ്രാം കഞ്ചാവും 420 മില്ലിഗ്രാം മാരക മയക്കുമരുന്ന് എം.ഡി.എം.എ എന്നിവയുമായി ഇവരെ പിടികൂടിയത്. വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്നുപയോഗവും വിപണനവും വ്യാപകമാകുന്നതായി പരാതിയുണ്ടായിരുന്നു.
കാമ്പസിലെ ഹിൽ ടോപ്പ്, ബ്യൂട്ടി സ്പോട്ട് തുടങ്ങിയ കേന്ദ്രങ്ങളിൽ രാത്രി ലഹരി പാർട്ടികൾ നടക്കാറുണ്ടെന്നത് സർവകലാശാലയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.
റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ പ്രിവൻറിവ് ഓഫിസർമാരായ പ്രജോഷ് കുമാർ, പ്രദീപ് കുമാർ, മുരളീധരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ശിഹാബുദ്ദീൻ, നിതിൻ ചോമാരി, സിന്ധു, എക്സൈസ് ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.