ഷെയര്‍ ട്രേഡിങ്ങിന്റെ മറവില്‍ 1.75 കോടി തട്ടിയ യുവാക്കൾ പിടിയിൽ
text_fieldsറെയീസ്, നാസീം
കൊല്ലം: ഷെയര്‍ ട്രേഡിങ്ങിന്റെ മറവില്‍ കിളികൊല്ലൂര്‍ സ്വദേശിയില്‍നിന്ന് 1.75 കോടി രൂപ തട്ടിയ കേസിൽ രണ്ടു യുവാക്കൾ പിടിയിൽ. കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശികളായ ബൈത്തുറഹ്മയിൽ റെയീസ് (40), ഫിർദൗസ് ഹൗസിൽ നാസീം (26) എന്നിവരെയാണ് കൊല്ലം സിറ്റി സൈബര്‍ പൊലീസ് പിടികൂടിയത്.
ഷെയര്‍ ട്രേഡിങ് നടത്തിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്നും എല്ലാ നിർദേശങ്ങളും നല്‍കാമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇവരുടെ നിർദേശപ്രകാരം ഒരു യഥാർഥ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ അതേ പേരിലുള്ള വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത യുവാവ് പല തവണകളായി പണം നിക്ഷേപിച്ചു. നിക്ഷേപിക്കുന്നതിനനുസരിച്ച് ലാഭം വർധിക്കുന്നതായി ആപ്ലിക്കേഷനില്‍ കണ്ടതോടെ കൂടുതല്‍ നിക്ഷേപം നടത്തുകയായിരുന്നു.
സഹോദരിയുടെ പേരിലുള്ള സ്വത്ത് പണയപ്പെടുത്തി വരെ യുവാവ് നിക്ഷേപം നടത്തി. ഒടുവില്‍ തുക പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെയാണ് പരാതി നൽകിയത്. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ കിരണ്‍ നാരായണന്റെ നിർദേശപ്രകാരം സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിയെടുത്ത തുക റെയീസും നാസീമും ചേര്‍ന്ന് രണ്ട് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് അവയുടെ അക്കൗണ്ടുകളിലേക്കും മറ്റ് പല അക്കൗണ്ടുകളിലേക്കും കൈമാറി എടുത്തതായി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

