പൊലീസുദ്യോഗസ്ഥന്‍റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്; യുവതികൾ പിടിയിൽ, ഒരാൾ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsഅഞ്ചൽ: പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽവെച്ചിരുന്ന ഇരുചക്രവാഹനം കത്തിച്ച സംഭവത്തിൽ രണ്ട് യുവതികളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന വെളിനാംകണ്ടം കൽപ്പോത്തി നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹൻ (26), കൊല്ലം ശൂരനാട് സ്വദേശി ആരതി (24) എന്നിവരാണ് അറസ്റ്റിലായത്.
നിശ്ചയിച്ച വിവാഹത്തിൽനിന്ന് പിന്മാറിയതിലുള്ള വൈരാഗ്യത്തിലാണ് വാഹനം കത്തിച്ചതെന്നാണ് നിലവിലെ കണ്ടെത്തൽ. ഇതിനിടെ പൊലീസ് കസ്റ്റഡിയിൽ യുവതികളിൽ ഒരാൾ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തി. തിരുവനന്തപുരത്തെ എൻട്രൻസ് കോച്ചിങ് സെന്‍റർ വിദ്യാർഥിനികളായ ഇരുവരെയും സമീപത്തെ ലോഡ്ജിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആറന്മുള പൊലീസ് സ്റ്റേഷനിലെ സി.പി.ഒയായ വിവേകിന്റെ ആർച്ചലിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ് ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ കത്തിയെരിഞ്ഞത്. പ്രതികളെ പുനലൂർ താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യപരിശോധക്ക് വിധേയമാക്കിയ ശേഷം തിരികെ അഞ്ചലിലേക്കുള്ള യാത്രക്കിടെയാണ് പ്രതികളിലൊരാളായ ആരതി എലിവിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്. തുടർന്ന് പൊലീസ് ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവേകും ആരതിയും തമ്മിൽ നേരത്തേ പരിചയത്തിലായിരുന്നു. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നെങ്കിലും വിവേക് വിവാഹത്തിൽനിന്ന് പിന്മാറി. ഇതിലുള്ള വിരോധമാണ് ബൈക്ക് കത്തിച്ചതിന് പിന്നിലെന്നാണ് യുവതികൾ പൊലീസിനോട് പറഞ്ഞത്.
എന്നാൽ, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയെങ്കിൽ മാത്രമേ യഥാർഥ വിവരങ്ങൾ ലഭിക്കൂവെന്നും പ്രതികളിലൊരാളായ ഗായത്രിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

