തോട്ടപ്പള്ളിയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്; കൊലപാതകം നടത്തിയത് അബൂബക്കറല്ലെന്ന് എസ്.പി, ദമ്പതികൾ പിടിയിൽ
text_fields1. കേസിൽ അറസ്റ്റിലായ സൈനുലാബ്ദീൻ 2. തെറ്റായി അറസ്റ്റ് ചെയ്ത അബൂബക്കർ 3. കൊല്ലപ്പെട്ട സ്ത്രീ
ആലപ്പുഴ: തോട്ടപ്പള്ളിയിൽ ഒറ്റക്ക് കഴിഞ്ഞിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ വഴിത്തിരിവ്. പുറക്കാട് പഞ്ചായത്ത് 12ാം വാർഡിൽ ഒറ്റപ്പനപള്ളിക്കു സമീപത്തെ വീട്ടിൽ താമസിച്ചിരുന്ന 60കാരി കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികൾ പിടിയിൽ. പല്ലന സ്വദേശിയും കരുനാഗപ്പള്ളിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന സൈനുലാബ്ദീൻ (കൊച്ചുമോൻ -44), ഭാര്യ അനീഷ (38) എന്നിവരെയാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ ശനിയാഴ്ച പുലർച്ച കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്.
അതേസമയം, കേസിൽ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറിനെ (68) റിമാൻഡ് ചെയ്തിരുന്നു. കൊലപാതകം നടത്തിയത് ഇയാളല്ലെന്നും ദമ്പതികളാണെന്നും ആലപ്പുഴ എസ്.പി വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. എന്നാൽ, വീടിന്റെ പിൻവാതിൽ പൊളിച്ചുകയറിയ അബൂബക്കറിനെതിരെ മറ്റ് വകുപ്പുകൾ ചുമത്തും.
മുമ്പ് വയോധികയുടെ വീടിനുസമീപം സൈനുലാബ്ദീൻ വാടകക്ക് താമസിച്ചിരുന്നു. ഒറ്റക്ക് താമസിക്കുന്നതിനാൽ മോഷണം എളുപ്പമാകുമെന്ന് കരുതിയാണ് ഭാര്യയോടൊപ്പം വീട്ടിലെത്തുന്നത്. സൈനുലാബ്ദീന്റെ മൂന്നാം ഭാര്യയാണ് അനീഷ. ഇരുവരും മദ്യപിച്ചിരുന്നു. സ്വർണമോ മറ്റ് സാധനങ്ങളോ ലഭിക്കാത്തതിനാൽ ഫോൺ മാത്രം എടുത്തു. മോഷണശ്രമത്തിനിടെ ഇരുവരെയും വയോധിക കണ്ടതിനാൽ പിന്നീട് തിരിച്ചറിയുമെന്നതിനാലാണ് സൈനുലാബ്ദീൻ അവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
വയോധികയുമായി ദീർഘകാലത്തെ ബന്ധമുണ്ടായിരുന്ന അബൂബക്കർ കൊലപാതകം നടക്കുന്നതിനുമുന്നേ ഇവരുടെ വീട്ടിലുണ്ടായിരുന്നു. വീടിന്റെ പിൻവാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയ അബൂബക്കർ ഇവരെ പീഡിപ്പിച്ചു. ഇക്കാര്യം പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
അബൂബക്കർ അവിടെനിന്ന് ഇറങ്ങിയ ശേഷമാണ് ദമ്പതികൾ മോഷണലക്ഷ്യവുമായി വീട്ടിലെത്തുന്നത്. കിടപ്പുമുറിയിലും അടുക്കളയിലും മുളകുപൊടി വിതറിയ നിലയിലും വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചും കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. സംഭവശേഷം സ്വിച്ച് ഓഫായ വയോധികയുടെ ഫോൺ വെള്ളിയാഴ്ച കരുനാഗപ്പള്ളി ടവർ ലൊക്കേഷനിൽ പ്രവർത്തനസജ്ജമായി. തുടർന്നാണ് ദമ്പതികളിലേക്ക് അന്വേഷണമെത്തുന്നതും ഇരുവരും പിടിയിലാകുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

