ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ
text_fieldsബേപ്പൂർ: ട്രോളിങ് നിരോധനം ശനിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തില്‍. 52 ദിവസത്തെ ട്രോളിങ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക. പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍പിടിത്തത്തിന് അനുവാദമുണ്ട്.
ഒൗട്ട് ബോർഡ്, ഇൻ ബോർഡ് യാനങ്ങൾക്കും ആഴക്കടലിൽ പോകുന്നതിന് തടസ്സമുണ്ടാകില്ല. യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനത്തിന് നിരോധനം വരുന്നതോടെ നിരവധി മീന്‍പിടിത്ത തൊഴിലാളികളുടെയും അനുബന്ധ മേഖലയിലുള്ളവരുടേയും കുടുംബങ്ങള്‍ക്ക് ഇനി വറുതിയുടേയും വിശ്രമത്തിേൻറയും നാളുകളാണ്.
കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകൾ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നത് ബേപ്പൂർ ഫിഷിങ് ഹാർബർ കേന്ദ്രീകരിച്ചാണ്. 450ഓളം ബോട്ടുകളാണ് മീൻപിടിത്തത്തിനായി ഇവിടെനിന്ന് പുറപ്പെടുന്നത്. ഫിഷറീസ് വകുപ്പിെൻറ കണക്കു പ്രകാരം 27,500 ഓളം തൊഴിലാളികൾ ജില്ലയിൽ നേരിട്ട് മത്സ്യബന്ധന മേഖലയിലുണ്ട്. ട്രോളിങ് നിരോധനത്തോടെ ബേപ്പൂർ ഹാർബറിൽ ബോട്ടുകൾ ഒരുമിച്ച് നിർത്തിയിടാൻ സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്ത പ്രദേശങ്ങളായ കരുവൻ തിരുത്തി, ബി.സി റോഡിലെ ചീർപ്പ് പാലം തുടങ്ങിയ സ്ഥലങ്ങളിലായാണ് ഇനി മുതൽ കെട്ടിയിടുക.
ഈ കാലയളവിൽ കുറേ ബോട്ടുകൾ അറ്റകുറ്റപ്പണികൾക്കായി ബേപ്പൂരിലെ വിവിധ യാർഡുകളിലും കൊച്ചിയിലെ മുനമ്പം ഹാർബറിലേക്കും കൊണ്ടുപോകും. ട്രോളിങ് നിരോധനം കണക്കുകൂട്ടി എല്ലാ ബോട്ടുകളും കരയ്ക്കെത്തിയതോടെ ജി.പി.എസ്, എക്കോ സൗണ്ടർ, വയർലെസ് തുടങ്ങിയ വിലപിടിപ്പുള്ള ഉപകരണങ്ങളെല്ലാം അഴിച്ചുമാറ്റി സുരക്ഷിതമാക്കി. നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും ശനിയാഴ്ച മുതൽ കൂടുതൽ പൊലീസിെൻറ സേവനം ഉറപ്പാക്കും.
12 നോട്ടിക്കൽ മൈലിന് പുറത്ത് മീൻപിടിക്കുന്നതിന് കേന്ദ്ര ഗവൺമെൻറിെൻറ നിരോധനവും നിലവിലുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്സ്മെൻറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിരോധനം ഉറപ്പുവരുത്താനായി ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെൻറും സംയുക്തമായി കടലിലും കരയിലും നിരീക്ഷണം ശക്തമാക്കും.
ബോധവത്കരണത്തിെൻറ ഭാഗമായി നോട്ടീസ് വിതരണവും മൈക്ക് അനൗണ്‍സ്മെൻറും നടത്തുന്നുണ്ട്. പ്രത്യേക സംയുക്ത പട്രോളിങ്ങും കടലിലും കരയിലും നടക്കും. ഇതിനായി പരിശീലനം ലഭിച്ച സുരക്ഷ ഗാര്‍ഡുകളെ നിയമിച്ചിട്ടുണ്ട്. പൊലീസിെൻറ സഹായവുമുണ്ടാകും.
ജാഗ്രത വേണം
ബേപ്പൂർ: കാലാവസ്ഥ മുന്നറിയിപ്പുകളും ബന്ധപ്പെട്ട വകുപ്പുകളുടെ മറ്റു നിര്‍ദേശങ്ങളും പാലിച്ച് മതിയായ സുരക്ഷാക്രമീകരണങ്ങളോടെ മാത്രമേ പരമ്പരാഗത വള്ളങ്ങള്‍ കടലിലിറങ്ങാവൂ. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ കടൽ രക്ഷാപ്രവർത്തനത്തിന് തുറമുഖ വകുപ്പിെൻറ കീഴിൽ ബേപ്പൂർ തുറമുഖത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചു തുടങ്ങി. ആഗസ്റ്റ് 31 വരെ ഇരുപത്തിനാലു മണിക്കൂറും പോർട്ട് കൺട്രോൾ റൂമുമായി മത്സ്യത്തൊഴിലാളികൾക്ക് ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.