തിരുവനന്തപുരം ഇനി വികസനകുതിപ്പിലേക്ക്
text_fieldsതിരുവനന്തപുരം: സ്മാർട്ട്സിറ്റി തെരെഞ്ഞടുപ്പിൽ ഒന്നാംസ്ഥാനം നേടിയതോടെ വികസനകുതിപ്പിന് കാതോർത്ത് തലസ്ഥാനനഗരം. വെള്ളിയാഴ്ച രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്. മൂന്നാം റൗണ്ട് മത്സരത്തിൽ പങ്കെടുത്ത 50 നഗരങ്ങളിൽ ഒന്നാംസ്ഥാനമാണ് തിരുവനന്തപുരത്തിന് ലഭിച്ചത്.
ഇതോടെ കോർപറേഷന് അടുത്ത അഞ്ചുവർഷം കൊണ്ട് കേന്ദ്ര സർക്കാറിൽനിന്ന് 500 കോടി രൂപ പദ്ധതിക്കായി ലഭിക്കും. അതോടൊപ്പം സംസ്ഥാന സർക്കാറിെൻറ 450 കോടിയും കോർപറേഷെൻറ 50 കോടിയും സ്വകാര്യസംരംഭകരിൽനിന്ന് 538.2 കോടിയും ഉൾപ്പെടെ 1538.2 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയാണ് സ്മാർട്ട് സിറ്റിയിലൂടെ തലസ്ഥാന നഗരത്തിൽ നടപ്പാക്കാൻ പോകുന്നത്. പദ്ധതിയിൽ ഏരിയ വികസനം, പാൻസിറ്റി വികസനം എന്നീ രണ്ട് ഘടകങ്ങളാണ് ഉൾപ്പെടുന്നത്.
ഏരിയ വികസനപദ്ധതി
ഇതിൽ പാളയവും കിഴക്കേകോട്ടയും ഉൾപ്പെടുന്ന 1403.33 ഏക്കർ വരുന്ന സിറ്റി സെൻറർ സ്ഥലമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പ്രദേശത്ത് ഏരിയ വികസനപദ്ധതിയുടെ ഭാഗമായി താഴെപ്പറയുന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്.
•കുടിവെള്ളവിതരണത്തിനും മലിനജലം ഒഴുക്കിക്കളയാനും ഭൂഗർഭ പൈപ്പ് ലൈൻ, െഡ്രയിനേജ് ലൈൻ.
•ഖരമാലിന്യ സംസ്കരണത്തിന് വികേന്ദ്രീകൃതമായി എയ്റോ ബിന്നുകളും വീടുകളിൽ കിച്ചൺ ബിന്നുകളും മെറ്റീരിയൽ റിക്കവറി സെൻററുകളും (എം.ആർ.എഫ്).
•അഞ്ച് മൾട്ടി ലെവൽ കാർ പാർക്കിങ് സംവിധാനം.
•ഏരിയ വികസനത്തിന് തെരഞ്ഞെടുത്ത മേഖലയിലെ 68.45 കിലോമീറ്റർ റോഡും 44 ജങ്ഷനുകളും വികസിപ്പിക്കുക, വൈദ്യുതി, ഫോൺ തുടങ്ങിയ സേവനങ്ങൾക്കായി ഭൂഗർഭ കേബിൾ സംവിധാനം ഏർപ്പെടുത്തുക, നടപ്പാത, സൈക്കിൾ ട്രാക്ക്, സ്മാർട്ട് സ്ട്രീറ്റ് ലൈറ്റിങ്, ഹരിതവത്കരണം എന്നിവ സ്ഥാപിക്കുക.
•പരിസ്ഥിതിസൗഹൃദ പൊതുയാത്ര സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് എട്ട് സൈക്കിൾ ഷെയറിങ് സെൻററുകളും അഞ്ച് ഇ- ഓട്ടോ സ്റ്റാൻഡുകളും സ്ഥാപിക്കുക.
•35 ബസ്സ്റ്റോപ്പുകൾ സ്മാർട്ടാക്കുക. ഇരിപ്പിടം, ഡിജിറ്റൽ ഇൻഫർമേഷൻ ബോർഡ്, സോളാർ മൊബൈൽ ചാർജിങ് സൗകര്യം എന്നിവ ഒരുക്കുക.
•പാളയം മാർക്കറ്റ് നവീകരണം.
•3.95 ഏക്കർ വരുന്ന പുത്തരിക്കണ്ടം മൈതാനത്ത് ഓപൺ എയർ തിയറ്റർ.
•ചാലയിലെ 7.58 ഏക്കർ സ്ഥലത്ത് വെയർഹൗസും കൊമേഴ്സ്യൽ കോംപ്ലക്സും.
•കിഴക്കേകോട്ട ബസ്സ്റ്റാൻഡും ഡിപ്പോയും ഉൾപ്പെടുന്ന പ്രദേശത്തെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുക.
•പത്മനാഭസ്വാമി ക്ഷേത്രവും പരിസരവും പുനരുദ്ധരിക്കുക.
•രണ്ട് കിലോമീറ്റർ വരുന്ന ചാല ബസാർ നവീകരിക്കുക.
•മാനവീയംവീഥിയും താലൂക്ക് ഓഫിസ് റോഡും സാംസ്കാരിക ഇടനാഴിയായി വികസിപ്പിക്കുക.
•അഞ്ച് സ്ഥലങ്ങളിൽ ഇൻററാക്ടീവ് ഇൻഫർമേഷൻ കിയോസ്കും ഡിസ്പ്ലേ ബോർഡും.
•എട്ട് സ്ഥലങ്ങളിൽ വൈ--ഫൈ കേന്ദ്രങ്ങൾ.
•ചെങ്കൽചൂള, പൗണ്ട്കുളം കോളനികളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ സ്ഥാപിച്ച് അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ.
പാൻസിറ്റി വികസനപദ്ധതി
•കോർപറേഷനിലെ വിവിധസേവനങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കേന്ദ്രീകൃത സംവിധാനം.
•നഗരത്തിലെ കുടിവെള്ളവിതരണ ശൃംഖലയിൽ സ്മാർട്ട് വാട്ടർ മീറ്ററുകൾ.
•സ്മാർട്ട് ട്രാഫിക് സംവിധാനവും യാത്രാസൗകര്യവും. ഇതിെൻറ ഭാഗമായി സ്മാർട്ട് പബ്ലിക് ട്രാൻസ്പോർട്ട്, സ്മാർട്ട് പാർക്കിങ്, സ്മാർട്ട് ബസ്സ്റ്റോപ്പുകൾ എന്നിവ സ്ഥാപിക്കൽ.
•ഖരമാലിന്യ സംസ്കരണത്തിന് ഡാറ്റാ സെൻറർ.
•നഗരസുരക്ഷക്കായി സി.സി.ടി.വികളും സ്മാർട്ട് എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റുകളും.
•കൊതുകിെൻറ സാന്ദ്രത അറിയാൻ സംവിധാനം.
•ദുരന്തനിവാരണ സംവിധാനവും ജാഗ്രതനിർദേശവും നൽകാൻ സംവിധാനം.
•ഏകീകൃത ഇ-ഗവേണൻസിലൂടെ നഗരസഭയുടെ എല്ലാ സേവനങ്ങളുടെയും ഗുണമേന്മ വർധിപ്പിക്കൽ.
ഏരിയ വികസനത്തിന് 1369.8 കോടി രൂപയും പാൻസിറ്റി വികസനത്തിന് 152.1 കോടി രൂപയും ചേർത്ത് ആകെ 1521.9 കോടി രൂപയാണ് പദ്ധതി അടങ്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.