തീരപ്രദേശത്തെ 18 തീവ്ര നിയന്ത്രിത പ്രദേശങ്ങളിൽ ട്രിപ്പ്ൾ ലോക്ഡൗൺ
text_fieldsതിരുവനന്തപുരം: തീരപ്രദേശങ്ങളിലെ തീവ്ര നിയന്ത്രിത പ്രദേശങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകീട്ട് ആറു വരെ ട്രിപ്പ്ൾ ലോക്ക്ഡൗൺ.
തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ, കൊല്ലത്തെ ചവറ, പന്മന, ആലപ്പുഴയിൽ പട്ടണക്കാട്, കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത്, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ, എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട്, പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നിയന്ത്രണം. ഇതിൽ ചിലയിടങ്ങൾ ഇപ്പോൾത്തന്നെ ട്രിപ്പ്ൾ ലോക് ഡൗണിലാണ്.
തീര മേഖലകളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ഉള്ള കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും. ഈ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കാനും രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിൽപന നടത്താനും തുറന്നു പ്രവർത്തിക്കാം. പാൽ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പ്രവർത്തിക്കാം.
രാത്രി യാത്ര വൈകിട്ട് 7 മുതൽ അതിരാവിലെ 5 വരെ നിരോധിച്ചിട്ടുണ്ട്. റവന്യൂ, പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന മുഴുവൻ സമയ റാപ്പിഡ് റെസ്‌പോൺസ് ടീം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.
ആവശ്യക്കാർക്ക് മാറി താമസിക്കാൻ റിവേഴ്‌സ് ക്വാറന്‍റൈൻ സ്ഥാപനങ്ങൾ സജീകരിക്കും. നിർബന്ധപൂർവ്വം മാറ്റി താമസിപ്പിക്കില്ല. ഈ മേഖലകളിൽ പ്രതിരോധം, കേന്ദ്ര സായുധ-പൊലീസ് സേന, ട്രഷറി, പൊതു സേവനങ്ങൾ (പെട്രോളിയം, സി.എൻ.ജി, എൽ.പി.ജി, പി.എൻ.ജി ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉൽപാദന-വിതരണം, പോസ്റ്റോഫീസുകൾ, നാഷണൽ ഇൻഫോർമാറ്റിക്സ് സെൻറർ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒഴികെ സംസ്ഥാന/കേന്ദ്രഭരണ സർക്കാരുകളുടെ ഓഫീസുകൾ, അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ അടച്ചിടും.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പൊലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ, ജില്ല ഭരണം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകൾ പ്രവർത്തിക്കും. ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽപാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തിക്കും.
ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ളതുമായ ഗതാഗതം അനുവദിക്കും. കണ്ടെയ്ൻമെൻറ് സോണിൽ എവിടെയും നിർത്താൻ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എ.ടി.എമ്മുകൾ അനുവദനീയമാണ്. മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുക എന്നിവയല്ലാതെ കണ്ടെയിന്മെന്റ് സോണുകളിലേക്കോ പുറത്തേക്കോ ഉള്ള യാത്ര അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.