ചെല്ലാനത്ത് ട്രിപ്ൾ ലോക്ഡൗൺ
text_fieldsപള്ളുരുത്തി/കൊച്ചി: തീരദേശമായ ചെല്ലാനത്ത് സമ്പർക്കത്തിലൂടെ രോഗം അതിവേഗം പടരുന്നത് ആശങ്ക വർധിപ്പിക്കുന്നു. അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺണ്ടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച വൈകുന്നേരം ആറുമുതൽ ജൂലായ് 23ന് വൈകീട്ട് ആറു വരെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇതിൽ ചെല്ലാനവും ഉൾപ്പെടും.
ഞായറാഴ്ച മാത്രം പതിനെട്ട് പേർക്കാണ് ഇവിടെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. നേരത്തേ പന്ത്രണ്ട് പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സമ്പർക്കത്തിലൂടെ രോഗം പടർന്നവരുടെ എണ്ണം മുപ്പതായി .
ഒരാളിൽ നിന്നാണ് ഇവിടെ ആദ്യം രോഗം പടർന്നത്. സമീപ പ്രദേശമായ ആലപ്പുഴയിലെ പള്ളിത്തോടുള്ള മത്സ്യത്തൊഴിലാളിയുടെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവരുടെ ഭർത്താവ് ചെല്ലാനം ഹാർബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു. അതിനാൽ തന്നെ ഹാർബർ വഴിയാണ് രോഗം വന്നതെന്നാണ് നിഗമനം.
ഹാർബർ അന്ന് മുതൽ തന്നെ അടച്ച് പൂട്ടുകയും ചെയ്തിരുന്നു. രോഗം പടരുന്ന സാഹചര്യത്തിൽ ചെല്ലാനം പഞ്ചായത്ത് പൂർണമായും നേരത്തേ തന്നെ കണ്ടെയ്ൻമെൻറ് സോണാക്കിയിരിക്കയാണ്. ചെല്ലാനത്ത് രോഗ പരിശോധനയും കൂടുതലായി നടത്തുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ സിറ്റി പൊലിസ് കമീഷണർ വിജയ് സാക്കറേ കഴിഞ്ഞ ദിവസം പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.
കർശനമായ നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. തൊട്ടു സമീപത്തെ കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ 5,9 വാർഡുകളം കണ്ടെയ്ൻമെൻ്റ് സോണാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.