കൂലി ചോദിച്ച ആദിവാസിയെ കഴുത്തുഞെരിച്ചു കൊന്ന സംഭവം; അച്ഛനും മകനും അറസ്റ്റിൽ
text_fieldsകൽപറ്റ: തോട്ടത്തിൽ ജോലി ചെയ്തതിെൻറ കൂലി ആവശ്യപ്പെട്ട ആദിവാസിയെ മർദിക്കുകയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും വായിൽ വിഷം ഒഴിച്ച് ആത്മഹത്യയാക്കാൻ ശ്രമിക്ക ുകയും ചെയ്ത കേസിൽ അച്ഛനും മകനും അറസ്റ്റിൽ. കേണിച്ചറ അതിരാറ്റുപടി പണിയകോളനിയ ിലെ മഞ്ചിയുടെ മകൻ മണി (45) കൊല്ലപ്പെട്ട കേസിൽ പ്രതികളായ കേണിച്ചിറ വേങ്ങനിൽക്കുംതൊടിയിൽ പത്തിൽപീടിക വി.ഇ. തങ്കപ്പൻ (71), മകൻ സുരേഷ് (50) എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ തോട്ടം ഉടമകളും വ്യാപാരികളുമാണ്.
2016 ഏപ്രിൽ നാലിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൽപറ്റയിൽ പരാതി പരിഹാര അദാലത്തിനെത്തിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ, കോഴിക്കോട് ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഡോ. എ. ശ്രീനിവാസ് എന്നിവരാണ് കൊലപാതക കേസിൽ പ്രതികൾ അറസ്റ്റിലായ വിവരം അറിയിച്ചത്. തങ്കപ്പെൻറ തോട്ടത്തിലെ പാടിയിലാണ് മണിയും കുടുംബവും താമസിച്ചിരുന്നത്. തോട്ടത്തിൽ പണിയെടുത്താൽ കൂലി കൃത്യമായി നൽകാറില്ല. പലപ്പോഴും മദ്യം നൽകി കൂലി പിന്നീട് തരാമെന്ന് പറയും. മകൾ പ്രായപൂർത്തിയായപ്പോൾ ചടങ്ങ് നടത്താൻ കാശില്ലാതെ പ്രയാസപ്പെട്ട മണി തങ്കപ്പെൻറ വീട്ടിലെത്തി കൂലി ആവശ്യപ്പെട്ടു. എന്നാൽ, പണം നൽകാതെ തങ്കപ്പനും മകനും മണിയെ വിരട്ടി. തർക്കം തുടരുന്നതിനിടെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലെപ്പടുത്തി. വായിൽ കീടനാശിനി ഒഴിച്ചു. മൃതദേഹം തോട്ടത്തിൽ 200 മീറ്റർ മാറ്റിയിടുകയും ഫ്യൂറഡാൻ വിഷക്കുപ്പി സമീപത്ത് വെക്കുകയും ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് വഴിത്തിരിവായത്. മർദനേമറ്റ പാടുകൾ കണ്ടെത്തി. ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും വിഷം അകത്തുചെന്നതിന് തെളിവില്ലെന്നും കണ്ടെത്തി. കേണിച്ചിറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടു വർഷം മുമ്പാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ചിലർ നൽകിയ നിർണായക മൊഴികളാണ് പ്രതികളെ കുറിച്ച് സൂചന നൽകിയത്. ഫോറൻസിക് തെളിവുകളും ദൃക്സാക്ഷി മൊഴികളും ലഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.