ട്രഷറിയിൽനിന്ന് വിതരണം ചെയ്തത് 7008 കോടി
text_fields
തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് 31വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ട്രഷറിയിൽനിന്ന് ആകെ വിതരണം ചെയ്തത് 7008 കോടി രൂപ. വെള്ളിയാഴ്ച രാത്രി എട്ടുവരെയുള്ള കണക്കുപ്രകാരം കഴിഞ്ഞ രണ്ടുദിവസമായി 4959 കോടി രൂപ വിതരണം ചെയ്തിരുന്നു. ട്രഷറി ഇടപാടുകൾ അവസാനിപ്പിച്ച വെള്ളിയാഴ്ചവരെയുള്ള കണക്കനുസരിച്ച് 2049 കോടികൂടി വിതരണം ചെയ്തതായി മന്ത്രി ഡോ. തോമസ് ഐസക്കിെൻറ ഓഫിസ് അറിയിച്ചു. രണ്ടുദിവസമായി 1,23,656 ബില്ലുകളാണ് ട്രഷറികളിൽ കൈകാര്യം ചെയ്തത്. സാമ്പത്തിക വർഷാവസാനം ചട്ടങ്ങൾ പാലിച്ച് ട്രഷറിയിൽ എത്തിയ മുഴുവൻ ബില്ലും സ്വീകരിച്ച് പണം വിതരണം ചെയ്തെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള ബില്ലുകൾ സ്വീകരിച്ചാൽ മതിയെന്നായിരുന്നു ആദ്യം നൽകിയ നിർദേശം. അത് രാത്രി പന്ത്രണ്ടുവരെയാക്കി. എന്നാൽ, വെള്ളിയാഴ്ചയും തിരക്ക് വർധിച്ചതോടെ ബില്ലുകൾ രാത്രി 12വരെ സ്വീകരിക്കാൻ നിർദേശം നൽകുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ ബില്ലുകളാണ് വെള്ളിയാഴ്ച പ്രധാനമായും ട്രഷറിയിലെത്തിയത്.
ട്രഷറികളിൽ കോർ ബാങ്കിങ് സംവിധാനവും ഇൻറേഗ്രറ്റഡ് ഫിനാൻഷ്യൽ മാനേജ്മെൻറ് സിസ്റ്റവും നടപ്പാക്കിയശേഷമുള്ള ആദ്യ സാമ്പത്തിക വർഷാവസാനമാണിത്. തദ്ദേശസ്ഥാപനങ്ങൾ ഒഴികെ സർക്കാർ സ്ഥാപനങ്ങൾ ഒട്ടുമിക്കവയും ഓൺലൈനായാണ് ഇടപാടുകൾ നടത്തിയത്. അതുകൊണ്ട് ട്രഷറികളിൽ താരതമ്യേന തിരക്ക് കുറഞ്ഞ വർഷാവസാനമാണ് കടന്നുപോയത്. ബില്ലുകൾ പാസാക്കി പണം നൽകുന്നതിനുപകരം അപ്പോൾതന്നെ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അവ മാറ്റുകയായിരുന്നു. ട്രഷറികളും തദ്ദേശസ്ഥാപനങ്ങളും തമ്മിെല ഓൺലൈൻ ബന്ധം ഏതാനും മാസങ്ങൾക്കകം പൂർത്തീകരിക്കും. ഇതോടെ മുഴുവൻ ട്രഷറി ഇടപാടും ഓൺലൈനാകും.
സംസ്ഥാന പദ്ധതിച്ചെലവ് 75 ശതമാനവും തദ്ദേശ സ്ഥാപന പദ്ധതിച്ചെലവ് 84 ശതമാനവും കടക്കുമെന്നാണ് പ്രാഥമിക കണക്കുകളെന്ന് മന്ത്രിയുടെ ഓഫിസ് അവകാശപ്പെട്ടു. കേന്ദ്ര പദ്ധതി അടങ്കലടക്കം സംസ്ഥാന പദ്ധതി വകയിരുത്തൽ 25,034 കോടിയാണ്. ഇതിൽ മാർച്ച് 29 വരെ 16,567 കോടി ചെലവഴിച്ചിരുന്നു. 30, 31 തീയതികളിലായി 2426 കോടിയാണ് പദ്ധതിച്ചെലവ്. ഇതടക്കം 18,993 കോടിയാണ് പദ്ധതിച്ചെലവ്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി അടങ്കൽ 5500 കോടിയാണ്. ഇതിൽ മാർച്ച് 29 വരെ 3583 കോടിയും 30, 31 തീയതികളിൽ 1047 കോടിയുമാണ് ചെലവ്. ആകെ 4630 കോടി രൂപ. പദ്ധതി അടങ്കലിെൻറ 84 ശതമാനമാണിതെന്നും അവർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.