ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ്
text_fields•നെല്ല് സംഭരണ കുടിശ്ശികയും അനുവദിക്കും
തിരുവനന്തപുരം: പൊതുവിപണിയിൽനിന്ന് കടമെടുത്ത 2000 കോടി രൂപയുടെ ബലത്തിൽ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. 25 ലക്ഷത്തിന് മുകളിലുള്ള തുക പിൻവലിക്കാൻ ധനവകുപ്പിെൻറ മുൻകൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. അഞ്ച് കോടി രൂപക്ക് വരെ ഇനി അനുമതി ആവശ്യമില്ല. രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ട്രഷറി നിയന്ത്രണത്തിനാണ് ഇളവ് വന്നത്. നിയന്ത്രണം പൂർണമായി അവസാനിപ്പിച്ചിട്ടില്ല. ജനുവരിയിൽ എടുത്തതുപോലെ ഫെബ്രുവരി, മാർച്ച് മാസങ്ങളിലും 2000 കോടി വീതം കടമെടുക്കാനാണ് തീരുമാനം.
•തദ്ദേശഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾക്ക് ഇനി തടസ്സമുണ്ടാകില്ലെന്ന് മന്ത്രി ഡോ. തോമസ് െഎസക് അറിയിച്ചു. അവയുടെ എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കി.
പക്ഷേ, ട്രഷറിയിൽനിന്ന് പണം മാറി മറ്റ് ധനസ്ഥാപനങ്ങളിൽ പാർക്ക് ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടാവില്ല.
•വകുപ്പുകളുടെയും മറ്റ് ഏജൻസികളുടെയും അഞ്ച് കോടി വരെയുള്ള ബില്ലുകൾക്ക് വെയ്സ് ആൻഡ് മീൻസ് നിയന്ത്രണം ഉണ്ടാവില്ല. ഇതിനകം വെയ്സ് ആൻഡ് മീൻസ് ക്ലിയറൻസിനുവേണ്ടി സമർപ്പിച്ച് ഡോക്കറ്റ് നമ്പറെടുത്ത അഞ്ച് കോടി രൂപ വരെയുള്ള മുഴുവൻ ബില്ലുകൾക്കും ഇതോടെ അനുമതിയാകും.
•റബര്‍ കര്‍ഷകര്‍ക്ക് വിലസ്ഥിരത പദ്ധതിയിൽ 42 കോടി രൂപ ഉടൻ നൽകും. റബർ ബോർഡ് ബില്ലിട്ട് കഴിഞ്ഞ ബാക്കി 21 കോടി രൂപ അടുത്ത ആഴ്ച നൽകും.
•നെല്ല് സംഭരണത്തിന് ബാങ്കുകൾ നൽകിയ അഡ്വാൻസുകളിൽ ആറു മാസം പൂർത്തിയാക്കിയവയെല്ലാം പലിശസഹിതം സർക്കാർ പണം അനുവദിക്കും.
•പെൻഷൻ വിതരണത്തിന് കെ.എസ്.ആർ.ടി.സിക്ക് 60 കോടി രൂപ അനുവദിച്ചു. ഇതടക്കം കോർപറേഷന് ഈ വർഷം 690 കോടി രൂപ പണമായി നൽകി. ഇതിനുപുറമെ പുതിയ വണ്ടികൾ വാങ്ങുന്നതിന് 325 കോടി രൂപയും പ്ലാൻ ഫണ്ടിൽനിന്ന് 45 കോടി രൂപയും നൽകി. സർക്കാർ ഗാരൻററിൽ നിന്ന് 505 കോടി രൂപ വായ്പയെടുത്തും നൽകി. കെ.എസ്.ആർ.ടി.സിക്ക് ഇതുവരെ 1565 കോടി സർക്കാർ നൽകി. എസ്.ആർ.ടി.സിയുടെ ഒരുമാസത്തെ പെൻഷനുള്ള പണവും അനുവദിച്ചു.
•കരാറുകാരുടെ 2017 ഏപ്രിൽ വരെയുള്ള എല്ലാ കുടിശ്ശിക ബില്ലുകൾക്കും പണംനൽകും. മേയ് മുതലുള്ളവയുടെ പരിശോധന കഴിഞ്ഞാൽ ഉടൻ പണം അനുവദിക്കും.
ഇടപാടുകൾ ദിവസങ്ങൾക്കുള്ളിൽ സാധാരണ നിലയിലാകും -ധനമന്ത്രി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.