ഗതാഗതക്കുരുക്കിന്റെ ‘ചൂടറിഞ്ഞ്’ ഗതാഗത മന്ത്രി; മണിക്കൂറുകളോളം റോഡിൽ കുടുങ്ങി
text_fieldsപോത്തൻകോട് ജങ്ഷനിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ വാഹനം
പോത്തൻകോട് (തിരുവനന്തപുരം): മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ശാന്തിഗിരി സന്ദർശനവുമായി ബന്ധപ്പെട്ട് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പോത്തൻകോട് ജങ്ഷനിൽ വൻ ഗതാഗതക്കുരുക്ക്. ഗതാഗത മന്ത്രി ആൻറണി രാജുവും മണിക്കൂറുകളോളം കുരുക്കിൽ അകപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 6.40 ഓടെയാണ് സംഭവം.
ശാന്തിഗിരി നവപൂജിത ആഘോഷങ്ങളുടെ ഭാഗമായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിങ്കളാഴ്ച വൈകീട്ട് ശാന്തിഗിരിയിൽ എത്തിയിരുന്നു. എന്നാൽ, സന്ദർശനവുമായി ബന്ധപ്പെട്ട് വേണ്ടത്ര മുന്നൊരുക്കം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ ഗതാഗത നിയന്ത്രണത്തിൽ പോത്തൻകോട് ജങ്ഷൻ കുരുക്കിലായി. മണിക്കൂറുകളോളമാണ് വാഹനങ്ങൾ അനങ്ങാൻ പോലുമാകാതെ കുടുങ്ങിയത്.
പോത്തൻകോട് സ്വകാര്യ പരിപാടിക്ക് എത്തിയ മന്ത്രി ആൻറണി രാജുവും പൊലീസിൻറെ അശ്രദ്ധ കാരണം കുരുക്കിലാവുകയായിരുന്നു. പൊലീസ് താഴെമുക്കിൽ ഗതാഗതം നിയന്ത്രിച്ചിരുന്നെങ്കിൽ വലിയ കുരുക്ക് ഒഴിവായാനേ. കരൂർ - പോത്തൻകോട് റോഡിലെ ജങ്ഷനിലെ ഓവെ റോഡിൽ രണ്ട് വശങ്ങളിലുമായി വലിയ വാഹനങ്ങൾ കയറ്റി വിട്ടതും പ്രയാസം സൃഷ്ടിച്ചു. പൊലീസുകാർ മന്ത്രിയെയും പൈലറ്റ് വാഹനത്തെയും ഇതേവഴിയിൽ കയറ്റിവിട്ടതോടെ ഇവരും കുരുക്കിലാക്കുകയായിരുന്നു. മന്ത്രിയോട് പോത്തൻകോട്ടെ ഗതാഗതപ്രശ്നങ്ങളെ പറ്റി നാട്ടുകാർ പരാതി പറഞ്ഞു.