ട്രെയിനിലെ തീവെപ്പ്: പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്യാൻ എൻ.ഐ.എ
text_fieldsകോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവിനെ ചോദ്യം ചെയ്യാൻ എൻ.ഐ.എ. ഡൽഹി ശാഹീൻബാഗ് സ്വദേശി ഫക്രുദ്ദീന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയതായാണ് വിവരം. കൊച്ചി ഓഫിസിൽ എത്താനാണ് ആവശ്യപ്പെട്ടത്. ഷാറൂഖ് സെയ്ഫി അറസ്റ്റിലായതിനുപിന്നാലെ കേരള പൊലീസും ഡൽഹി സ്പെഷൽ പൊലീസും വീട്ടിലെത്തി ഫക്രുദ്ദീൻ അടക്കമുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഇതിന്റെ വിശദാംശങ്ങൾ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽനിന്ന് ശേഖരിച്ചതിനു പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള എൻ.ഐ.എ തീരുമാനം. ട്രെയിൻ തീവെപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം എൻ.ഐ.എ കൊച്ചി യൂനിറ്റ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രത്യേക കോടതിയിൽ സമർപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട്ടെ കോടതിയിലുള്ള കേസ് കൊച്ചിയിലേക്ക് മാറ്റുന്നതിന്റെ നടപടികൾ പൂർത്തിയാവുന്നേയുള്ളൂ. ഇതിനിടെയാണ് പിതാവിൽനിന്ന് ഷാറൂഖ് സെയ്ഫിയെ കുറിച്ച പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമം. ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതരയോടെ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് എലത്തൂർ സ്റ്റേഷൻ വിട്ടയുടനെയായിരുന്നു യാത്രക്കാരുടെ മേൽ പെട്രോൾ ഒഴിച്ച് തീവെച്ചത്. ഒമ്പതുപേർക്ക് പൊള്ളലേൽക്കുന്നതിനും മൂന്നുപേരുടെ മരണത്തിനും ഇടയാക്കിയ ആക്രമണത്തിൽ കോഴിക്കോട് റെയിൽവേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പിന്നാലെ പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയും പ്രതിക്കെതിരെ നിയമവിരുദ്ധ പ്രവർത്തനത്തിലേർപ്പെടൽ നിയമത്തിലെ (യു.എ.പി.എ) 16ാം വകുപ്പ് ചുമത്തുകയും ചെയ്തു. ഇതോടെ കേസ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് യു.എ.പി.എ കേസുകൾ പരിഗണിക്കാനുള്ള ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറി. കേസ് കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിന് എൻ.ഐ.എ സെഷൻസ് കോടതിയിൽ ഉടൻ റിപ്പോർട്ട് നൽകും. മഹാരാഷ്ട്രയിലെ രത്നഗിരിയിൽനിന്ന് അവിടത്തെ എ.ടി.എസാണ് ഷാറൂഖ് സെയ്ഫിയെ പിടികൂടി കേരള പൊലീസിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.