ലക്ഷദ്വീപിലെ വാഹനനിയന്ത്രണം റമദാൻ കഴിയുന്നത് വരെ നടപ്പാക്കില്ല
text_fieldsകൊച്ചി: ലക്ഷദ്വീപിലെ വാഹന നിയന്ത്രണം റമദാൻ കഴിയുന്നതുവരെ നടപ്പാക്കില്ലെന്ന് ദ്വീപ് അഡ്മിനിസ്രേറ്റർ. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് നിലപാട് വ്യക്തമാക്കിയത്. കേസ് മാർച്ച് 16 ന് വീണ്ടും പരിഗണിക്കും. ദ്വീപിലെ വാഹന നിയന്ത്രണം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൽപ്പേനി നിവാസി അഡ്വക്കേറ്റ് അജ്മൽ ഖാനാണ് ഹരജി നൽകിയത്.
ലക്ഷദ്വീപിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും ‘നോ വെഹിക്കിൾ ഡേ’ ആയി ആചരിക്കാൻ ഭരണകൂടം തീരുമാനിച്ചിരുന്നു. ഉത്തരവ് ലംഘിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നു. ഇതിനെതിരെ ദ്വീപിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അതേസമയം ലക്ഷദീപിലെ വിവിധ ദ്വീപുകളിൽ മദ്യ വിതരണത്തിന് അനുമതി നൽകിയ ഭരണകൂടത്തിന്‍റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങി എൻ.സി.പി ശരത് പവാർ ലക്ഷദ്വീപ് ഘടകം. ഉത്തരവ് അടിയന്തരമായി പിൻവലിച്ച് ദ്വീപ് ജനതയുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കണമെന്നാണ് ആവശ്യം. ഉത്തരവിന് പിന്നിൽ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്നും ടൂറിസം വികസനത്തിന്‍റെ പേരിൽ മൂല്യങ്ങളെ തകർക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും ലക്ഷദ്വീപ് ഘടകം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

