വ്യാപാര കരാർ; കേരളത്തിന് മധുരം പൊതിഞ്ഞ പ്രഹരം
text_fieldsതിരുവനന്തപുരം: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിൽ തീരുവയിൽ വന്ന ഇളവുകൾ ആശ്വാസം പകരുമ്പോഴും മറുവശത്ത് ഫലത്തിൽ തീരുവ കൂടിയതും കയറ്റുമതി മേഖല നേരിടുന്ന പ്രായോഗിക വെല്ലുവിളികളും പ്രഹരമാകുമെന്ന ആശങ്കയിൽ കേരളം. 50 ശതമാനത്തിന് മുകളിലുണ്ടായിരുന്ന പകരച്ചുങ്കം 18 ആയി കുറയുന്നുവെന്ന് പറയുമ്പോഴും ഒരു വർഷം മുമ്പ് മൂന്നുമുതൽ 10 ശതമാനം വരെയായിരുന്ന സ്ലാബിൽനിന്ന് ഫലത്തിൽ 18 ശതമാനത്തിലേക്ക് വർധന വന്നുവെന്നതാണ് സംഭവിക്കുന്നത്. അമേരിക്കൻ വിപണിയിലേക്ക് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതിനായി അമേരിക്കയിൽനിന്നുള്ള പല ഇറക്കുമതി മേഖലകളിലും ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചിട്ടുണ്ട്. ഇത് അമേരിക്കൽ ഉൽപന്നങ്ങളുടെ കുത്തൊഴുക്കിനും അവ പ്രദേശിക വിപണിയെ വിഴുങ്ങാനും കാരണമായേക്കാം. അമേരിക്കയിലെ വൻകിട കോർപറേറ്റുകളോടും സബ്സിഡി ലഭിക്കുന്ന കർഷകരോടും മത്സരിക്കാൻ കേരളത്തിലെ ചെറുകിട കർഷകർക്ക് സാധിക്കുമോ എന്നതും വലിയ ചോദ്യമാണ്. റബർ കർഷകരെ സംബന്ധിച്ച് ഇറക്കുമതി നിയന്ത്രണങ്ങൾ നീങ്ങുന്നത് തിരിച്ചടിയാണ്.
വ്യവസായ ആവശ്യങ്ങൾക്കായി അമേരിക്കയിൽനിന്നുള്ള സിന്തറ്റിക് റബർ ഇറക്കുമതി കൂടുന്നത് ആഭ്യന്തര വിപണിയിൽ സ്വാഭാവിക റബറിന്റെ വില കുറയാൻ കാരണമാകുമോ എന്നതാണ് ആശങ്ക. ഇറക്കുമതി തീരുവ 25 ശതമാനമായി വർധിപ്പിക്കണമെന്ന് റബർ കർഷകർ ആവശ്യപ്പെടുമ്പോഴാണ് നിയന്ത്രണങ്ങൾ കുറക്കാൻ ശ്രമിക്കുന്നത് എന്നതാണ് ഗൗരവതരം. താരിഫുകൾ കുറക്കുന്നതിനൊപ്പം തന്നെ പ്രധാനമാണ് വ്യാപാരത്തിലെ സാങ്കേതിക തടസ്സങ്ങളും നിബന്ധനകളും നീക്കം ചെയ്യുക എന്നത്. കേരളത്തിലെ കയറ്റുമതിക്കാരെ സംബന്ധിച്ചിടത്തോളം അമേരിക്കൻ വിപണിയിലെ കർശനമായ സാനിറ്ററി ആൻഡ് ഫൈറ്റോസാനിറ്ററി (എസ്.പി.എസ്) നിബന്ധനകൾ നിലവിൽ തന്നെ വലിയ തടസ്സമാണ്. കീടനാശിനികളുടെ അളവ്, ഭക്ഷ്യ സുരക്ഷ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ അമേരിക്ക പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനം പലപ്പോഴും ഇന്ത്യൻ ഉൽപന്നങ്ങൾ തിരിച്ചയക്കാനും കാരണമായിട്ടുണ്ട്. ഇത് ഇനി കൂടുതൽ കർശനമാകും. ഈ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ കേരളത്തിലെ കർഷകർക്ക് തങ്ങളുടെ കൃഷിരീതികളിൽ മാറ്റം വരുത്തേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

