മഴക്കെടുതിയിൽ ആകെ മരണം 20; വീണ്ടും മഴ കനക്കുന്നു
text_fieldsചാലക്കുടി വെളിയത്തുകടവിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വഞ്ചിയിൽ രക്ഷാപ്രവർത്തനം നടത്തുന്നു
തിരുവനന്തപുരം: പ്രവചനങ്ങൾ തെറ്റിച്ച് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഡാമുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയർന്നതോടെ ആശങ്കയും ദുരിതവും ഇരട്ടിയായി. അഞ്ച് ജില്ലകളിൽ വെള്ളിയാഴ്ച ശക്തമായ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് ശക്തമാക്കി. മഴക്കെടുതിയിൽ നാലു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കാലവർഷത്തിൽ ആകെ മരിച്ചവരുടെ എണ്ണം 20 ആയി. കോട്ടയത്ത് രണ്ടും കാസർകോട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോമരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അപകടസാധ്യത ജില്ലകളിൽനിന്നായി 6285 പേരെ 212 ക്യാമ്പുകളിലായി മാറ്റിപാർപ്പിച്ചു. ബുധനാഴ്ച വൈകീട്ടോടെ മഴയുടെ ശക്തി കുറഞ്ഞത് കണക്കിലെടുത്താണ് ജില്ലകളിൽ റെഡ് അലർട്ട് നീക്കിയത്. അതിതീവ്രമഴയുടെ മുന്നറിയിപ്പ് വന്നതോടെ വ്യാഴാഴ്ച രാവിലെയോടെ റെഡ് അലർട്ട് വീണ്ടും പുനഃസ്ഥാപിച്ചു.
എട്ട് ജില്ലകളിലാണ് വീണ്ടും റെഡ്അലർട്ട് പ്രഖ്യാപിച്ചത്. എന്നാൽ വെള്ളിയാഴ്ച ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് ആണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടിപ്പുഴയുടെ തീരം ഉൾക്കൊള്ളുന്ന പുത്തൻവേലിക്കര, കുന്നുകര, ചേന്ദമംഗലം പഞ്ചായത്തുകളിൽ ജാഗ്രത നിർദേശം നൽകി.
കാസർകോട് വെള്ളരിക്കുണ്ട് ഭീമനടി കൂരാംകുണ്ടിൽ ഒഴുക്കിൽപെട്ട റിട്ട. അധ്യാപികയുടെ മൃതദേഹം കിട്ടി. കുരാംകുണ്ടിലെ രവീന്ദ്രന്റെ ഭാര്യ ലതയുടെ (57) മൃതദേഹമാണ് പ്ലാച്ചിക്കര തോട്ടിൽനിന്ന് ലഭിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് വീടിനു സമീപത്തെ തോട്ടിൽ കുത്തൊഴുക്കിൽ പെട്ടത്. ചാവക്കാട് വഞ്ചി അപകടത്തെ തുടർന്ന് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി തിരുവനന്തപുരം പുല്ലുവിള പഴയതുറ പുരയിടം ഹൃദയദാസിന്‍റെ മകൻ മണിയുടെ (46) മൃതദേഹം വലപ്പാട് ബീച്ചിൽ കണ്ടെത്തി.ഇയാൾക്കൊപ്പം കാണാതായ പുല്ലുവിള ക്ലമെൻറിന്‍റെ മകൻ ഗിൽബർട്ടിനു (55) വേണ്ടി തിരച്ചിൽ തുടരുകയാണ്.
അവധിയുള്ള ജില്ലകൾ
എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, വയനാട്, തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ, അംഗൻവാടികൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് വെള്ളിയാഴ്ച ജില്ല കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിലെ ഹോസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
എന്‍.ഡി.ആര്‍.എഫിന്‍റെ ഒമ്പതു ടീമുകള്‍ സംസ്ഥാനത്ത്
തിരുവനന്തപുരം: മഴ തുടരുന്ന പശ്ചാത്തലത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പതു സംഘങ്ങളെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചത്.
ഇതിനു പുറമെ, നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ സേനകളുടെ സേവനവും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ അതോറിറ്റി , ഡിഫെന്‍സ് സര്‍വിസ് കോപ്സ് എന്നിവയുടെ രണ്ടു ടീമുകളുടെ വീതവും ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ഓരോ ടീമിന്റെയും സേവനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ന്യൂനമർദമായേക്കും
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി കൂടുതൽ ശക്തിപ്രാപിപ്പിക്കുന്നതിനനുസരിച്ച് വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പിലും മാറ്റം വരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ ആഗസ്റ്റ് എട്ടുവരെ ശക്തമായ മഴ ലഭിക്കും. കാറ്റും മോശം കാലവസ്ഥയും കാരണം കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

