പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; ഹരജി ചൊവ്വാഴ്ച പരിഗണിക്കും
text_fieldsകൊച്ചി: പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഹൈകോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപകടാവസ്ഥയും തുടരുന്ന സാഹചര്യംകൂടി പരിഗണിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ചവരെ വിലക്ക് നീട്ടി ഉത്തരവിട്ടത്. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. ആഗസ്റ്റ് ആറിനാണ് ടോൾ പിരിവ് തടഞ്ഞ് കോടതിയുടെ ഉത്തരവ് ഉണ്ടായത്.
തിങ്കളാഴ്ച കേസ് പരിഗണിക്കവേ, നിലവിലെ സാഹചര്യത്തിൽ ടോൾ പിരിവിന് അനുമതി നൽകിയാൽ തുക കുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച നിലപാടറിയിക്കാൻ ദേശീയപാത അതോറിറ്റി കൂടുതൽ സമയം തേടി. തുടർന്നാണ് ഹരജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കോൺഗ്രസ് നേതാവ് ഷാജി കോടകണ്ടത്ത്, ഒ.ജെ. ജനീഷ് തുടങ്ങിയവർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

