സ്വർണക്കൊള്ള: അന്വേഷണം പൂർത്തിയാക്കാൻ എസ്.ഐ.ടിക്ക് രണ്ടാഴ്ചകൂടി സമയം
text_fieldsകൊച്ചി: ശബരിമല സ്വർണക്കൊള്ള കേസന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചകൂടി സമയം നൽകി ഹൈകോടതി. ജാംഷഡ്പുരിലെ നാഷനൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽനിന്ന് ലോഹപ്പാളികളുടെ ശാസ്ത്രീയ പരിശോധനഫലം ലഭിക്കാൻ വൈകുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് സമയം നീട്ടിനൽകിയത്.
പരിശോധനഫലം ലഭിക്കാൻ 10 ദിവസംകൂടി വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരൻ അറിയിച്ച സാഹചര്യംകൂടി കണക്കിലെടുത്താണ് ഉത്തരവ്. രാജ്യത്തെ മറ്റ് ലാബുകളിൽ ഇത്തരം പരിശോധനകൾ ലഭ്യമല്ലാത്തതിനാൽ കുറ്റകൃത്യത്തിന്റെ വ്യാപ്തി അറിയാൻ റിപ്പോർട്ട് അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി, കേസ് വീണ്ടും ജൂൺ എട്ടിന് പരിഗണിക്കാൻ മാറ്റി.
എക്സ്-റേ ഫ്ലൂറസെൻസ് സ്പെക്ട്രോസ്കോപ്പി, ഇൻഡക്റ്റിവ് കപ്പിൾഡ് പ്ലാസ്മ മാസ് സ്പെക്ട്രോമെട്രി, ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോസ്കോപ്പി തുടങ്ങി ജാംഷഡ്പുർ ലാബിൽ 36 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരിക്കുന്നത്. ഈ പരിശോധനകളുടെ റിപ്പോർട്ട് ലഭിച്ചാലേ സ്വർണം പൂശിയതിലെ കൃത്യത, അളവ്, ചെമ്പ് തകിടുകളിൽ മാറ്റംവരുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരൂവെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. 2025 സെപ്റ്റംബറിൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൊതിഞ്ഞ ചെമ്പ് തകിടുകൾ നീക്കം ചെയ്തതിൽ ആർക്കെല്ലാം പങ്കുണ്ടെന്നും ഇതിനു ശേഷമേ വിലയിരുത്താനാകൂ. പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നതും പ്രതികളെ നിശ്ചയിക്കുന്നതും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും എസ്.ഐ.ടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി 391 സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ട്. ഡിജിറ്റൽ രേഖകളുടെയും പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെയും ശാസ്ത്രീയ പരിശോധന നടന്നുവരുകയാണെന്നും എസ്.ഐ.ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

