ടിപ്പു സുൽത്താൻ അധിനിവേശക്കാരൻ, ക്ഷേത്രങ്ങൾ തകർക്കുകയും ഹിന്ദുക്കളെ കൊന്നൊടുക്കുകയും ചെയ്തു -അഡ്വ. ബി. ഗോപാലകൃഷ്ണൻ
text_fieldsഗുരുവായൂർ: സുൽത്താനെതിരെ വിവാദ പ്രസ്താവനയുമായി ഗുരുവായൂർ എൻ.ഡി.എ സ്ഥാനാർഥി അഡ്വ. ബി. ഗോപാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏങ്ങണ്ടിയൂരിലെ പ്രശസ്ത ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരിയുടെ തറവാട്ടിലേക്കുള്ള വഴിക്ക് ടിപ്പുസുൽത്താന്റെ പേര് നൽകിയത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ബി. ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം.
ടിപ്പു സുൽത്താൻ ഈ നാടിനെ സംബന്ധിച്ചിടത്തോളം ഒരു അധിനിവേശക്കാരൻ മാത്രമാണെന്നും പ്രദേശവുമായി അദ്ദേഹത്തിന് മറ്റു ബന്ധങ്ങളൊന്നുമില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ അദ്ദേഹം പറഞ്ഞു. ടിപ്പു സുൽത്താൻ ക്ഷേത്രങ്ങൾ തകർക്കുകയും നിരവധി ഹിന്ദുക്കളെ കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്. ഭാരതീയ പൈതൃകവും കേരളത്തിന്റെ ചരിത്രവും രചിച്ച വേലായുധൻ പണിക്കശ്ശേരിയെപ്പോലുള്ള മഹാന്മാരുടെ ഓർമകളാണ് നിലനിൽക്കേണ്ടതെന്നും ടിപ്പു സുൽത്താന്റെ പേര് അവിടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ടിപ്പു സുൽത്താനെതിരെയുള്ള ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ പരാതികൾ ഉയർന്നിട്ടുണ്ട്. ഹിന്ദു വികാരം ഉയർത്തിപ്പിടിച്ച് വോട്ട് തേടാനാണ് ബി. ഗോപാലകൃഷ്ണൻ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു. മുമ്പ് നടത്തിയ ഹിന്ദു എം.എൽ.എ പരാമർശവും ഗുരുവായൂർ ക്ഷേത്രം മുൻ എം.എൽ.എമാർക്ക് 'ഹറാമാണ്' എന്ന പ്രസ്താവനയും വിവാദമായിരുന്നു. ഈ പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.
മുമ്പ് പറഞ്ഞ വിവാദ പരാമർശത്തിലുറച്ച് ബി. ഗോപാലകൃഷ്ണൻ. മുസ് ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണെന്ന് അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. മുസ് ലിം ലീഗ് മതേതരവാദിയാണെങ്കിൽ താനും മതേതരവാദിയാണ്. ഇതിനോപ്പം ജമാഅത്തെ ഇസ് ലാമി പിന്തുണക്കുന്ന് വി.ഡി. സതീശനും കോൺഗ്രസും മതേതരവാദിയാണെങ്കിൽ താനും മതേതരനാദിയാണ്. പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയൻ എൽ.ഡി.എഫ് മതേതരമാണെങ്കിൽ താനും അതുതന്നെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യൻ ഭരണഘടനക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജമായത്തെ ഇസ് ലാമിയുമായി വി.ഡി. സതീശന് എന്തുതരം ഡീലാണുള്ളതെന്ന വെളിപ്പെടുത്തണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫിനും പോപ്പുലർ ഫ്രണ്ടിനും കേരളത്തിൽ പ്രവർത്തിക്കാൻ അവസരം ചെയ്തു കൊടുക്കുന്നത് പിണറായി സർക്കാറാണ്. ജമാഅത്തെ ഇസ് ലാമി, പോപ്പുലർ ഫ്രണ്ട്, പി.ഡി.പി തുടങ്ങിയ സംഘടനകളുമായി പിണറായി വിജയനും വി.ഡി. സതീശനും തമ്മിലുള്ള രഹസ്യ ധാരണകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് നടത്തിയ പരാമർശങ്ങളിൽനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

