കടുവ കാമറയിൽ; ദൗത്യം അവസാന ഘട്ടത്തിലേക്ക്
text_fieldsകാളികാവ്: അടക്കാകുണ്ട് റാവുത്തൻ കാട്ടിൽ രണ്ടു ദിവസം മുമ്പ് ടാപ്പിങ് തൊഴിലാളി കളപ്പറമ്പിൽ ഗഫൂർ അലിയുടെ ജീവനെടുത്ത കടുവയുടെ ചിത്രം കാമറയിൽ പതിഞ്ഞു. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
സൈലന്റ് വാലി മേഖലയിൽനിന്നുള്ള കടുവയാണ് ദൃശ്യത്തിലുള്ളത്. വനം വകുപ്പിന്റെ ഡേറ്റ ബാങ്കിലുള്ള കടുവയാണിതെന്നും അരുൺ സക്കറിയ പറഞ്ഞു. കടുവയെ കൃത്യമായി ട്രാക്ക് ചെയ്തശേഷം ദൗത്യം തുടരാനാണ് റാപിഡ് റെസ്പോൺസ് ടീം ഉദ്ദേശിക്കുന്നത്. കുങ്കിയാനകളെ ഉപയോഗിച്ചുള്ള പരിശോധന തൽക്കാലമില്ല. അരുൺ സക്കറിയയുടെ കീഴിൽ സായുധരായ നൂറോളം പേരാണ് തിരച്ചിൽ നടത്തുക. കടുവയെ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരും. കനത്ത മഴയിലും ഒരു ദിനം നീണ്ടുനിന്ന തിരച്ചിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെ നിർത്തിവെച്ചു. ഞായറാഴ്ച പുനരാരംഭിക്കും.
കടുവദൗത്യത്തിനിടെ നിലമ്പൂർ സൗത്ത് ഡി.എഫ്.ഒക്ക് സ്ഥലംമാറ്റം
നിലമ്പൂർ: നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി. ധനിക് ലാലിനെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി. കാളികാവ് അടക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്നതിനിടെയാണ് ഞായറാഴ്ച സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. തിരുവനന്തപുരത്ത് അസി. കൺസർവേറ്റർ കെ. രാകേഷിന് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയായി ചുമതല നൽകിയതായും ഉത്തരവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

