You are here
രണ്ടാം തവണ മൂന്ന് പെൺപുലികൾ
തൃശൂർ: തൃശൂർകാർക്ക് തിരുവോണത്തേക്കാൾ കേമമാണ് നാലാമോണം. അന്നാണ് തൃശൂരിെൻറ സ്വന്തം കലാരൂപമായ പുലികൾ നഗരം കീഴടക്കുക. കുടവയർ കുലുക്കി അരമണി കെട്ടിയെത്തുന്ന പുലിക്കൂട്ടത്തിെൻറ ആവേശച്ചുവടുകൾക്കൊപ്പം നൃത്തം വെക്കാൻ വിയ്യൂർ ദേശക്കാർക്കൊപ്പം മൂന്ന് പെൺപുലികളും രംഗത്തിറങ്ങും. 51 അംഗ ടീമിനൊപ്പം താരയും ഗീതയും പാർവതിയുമാണ് പുലിക്കുട്ടികളായി തെരുവിലിറങ്ങുന്നത്.
ആദ്യമായാണ് വാടാനപ്പള്ളി സ്വദേശി താരയും കുണ്ടുകാട് സ്വദേശി ഗീതയും എറണാകുളം സ്വദേശി പാർവതിയും പുലിക്കളിയിൽ പങ്കെടുക്കുന്നത്. പെണ്ണുങ്ങൾ ആദ്യമായി പുലിവേഷം െകട്ടിയ 2017ൽ ഒരു കൈ നോക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ കൊണ്ട് കോട്ടപ്പുറം ടീമിെൻറ പെൺപടക്കൊപ്പം ഇറങ്ങാനായില്ലെന്ന് താരയും ഗീതയും പറഞ്ഞു. കഴിഞ്ഞവർഷം പ്രളയമായതിനാൽ പുലിക്കളിയുണ്ടായില്ല. ഇത്തവണ ഇവരുടെ ആഗ്രഹം സഫലമാകുകയാണ്. വീട്ടിലിരുന്ന് യുട്യൂബ് കണ്ടാണ് മൂവരുടെയും ആദ്യ പരിശീലനം.
തിരുവോണദിനത്തിൽ വിയ്യൂർ മണലാർകാവ് ക്ഷേത്രം ഓഡിറ്റോറിയത്തിൽ പരിശീലനമുണ്ടായിരുന്നു. താര നിർമാണത്തൊഴിലാളിയും ഗീത ടെയ്ലറുമാണ്. കുട്ടിക്കാലം മുതൽ പുലിക്കളി ആവേശമായി നെഞ്ചിലേറ്റിയവരാണ് ഇരുവരും. പുലിത്താളവും പുലിക്കളിയും ഹരമായിരുന്നു. കുണ്ടുക്കാട്ടെ വീട്ടിൽ നിന്ന് അച്ഛെൻറ നേതൃത്വത്തിൽ പുലിക്കളിയും കുമ്മാട്ടിയുമുണ്ടായിരുന്നുവെങ്കിലും പെൺപുലിയാകൻ അവസരമുണ്ടായിരുന്നില്ല. ഇത്തവണയാണ് ആ ഭാഗ്യമുണ്ടായതെന്ന് ഗീത പറഞ്ഞു. ഇരുവർക്കും വീട്ടുകാരുടെ പൂർണപിന്തുണയുണ്ട്.
നർത്തകിയും മോഡലുമായ പാർവതി തൃശൂരിലെ ബന്ധുവീട്ടിലേക്ക് പുലിക്കളി കാണാൻ കുട്ടിക്കാലം മുതൽ വരാറുണ്ടായിരുന്നു. മേളവും പുലിയാട്ടവും ഏറെ ഇഷ്ടം. അങ്ങനെയാണ് ഇത്തവണ വേഷമിടാൻ തീരുമാനിച്ചത്--പാർവതി പറഞ്ഞു. പുലിക്കളിയിൽ പെൺപട ഇറങ്ങുന്നതിെൻറ ആവേശത്തിലാണ് വിയ്യൂർ ദേശക്കാരും സഹപുലികളും.