'സ്വാതന്ത്ര്യദിനത്തിൽ വീട്ടിൽ ഇരുന്നവർ പാകിസ്താനിൽ പോകണം'; മാളയിൽ വിദ്യാർഥികളെ അധിക്ഷേപിച്ച് സ്കൂൾ ഉടമ
text_fieldsരാജു ഡേവിസ്
മാള: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥികളെ അധിക്ഷേപിച്ച് സ്കൂൾ ഉടമയുടെ വിവാദ ശബ്ദസന്ദേശം. തൃശ്ശൂർ മാളയിലെ ഇന്റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമയായ ഡോ. രാജു ഡേവിസാണ് രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ വിദ്യാർഥികൾക്കെതിരെ വിവാദ പരാമർശം നടത്തിയത്. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിലെത്താതെ വീട്ടിലിരുന്ന കുട്ടികൾ പാകിസ്താനിലേക്ക് പോകണമെന്നായിരുന്നു ഇയാളുടെ പ്രതികരണം.
സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ ഇനി ക്ലാസിൽ കയറ്റില്ലെന്നും, അവധി ദിനത്തിൽ എന്തുകൊണ്ട് സ്കൂളിലെത്തിയില്ലെന്ന് രക്ഷിതാക്കൾ വിശദീകരണം നൽകണമെന്നും ശബ്ദസന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഇത്തരം കുട്ടികൾക്ക് ഇവിടെ ജീവിക്കാൻ തന്നെ അർഹതയില്ലെന്നും രാജു ഡേവിസ് സന്ദേശത്തിൽ പറയുന്നു.
സ്കൂൾ അധികൃതരുടെ ഇത്തരം വർഗീയ-വിദ്വേഷ പരാമർശങ്ങൾക്കെതിരെ രക്ഷിതാക്കൾക്കിടയിലും പൊതുസമൂഹത്തിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. കുട്ടികളുടെ മേൽ നിർബന്ധിത ദേശീയത അടിച്ചേൽപ്പിക്കാനും അധിക്ഷേപിക്കാനും തുനിയുന്ന സ്കൂൾ ഉടമയ്‌ക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം.
പകുതിയിലധികം രക്ഷിതാക്കളും സ്വാതന്ത്ര്യദിനത്തിൽ കുട്ടികളെ സ്കൂളിലേക്ക് അയച്ചില്ലെന്നും, രക്ഷിതാക്കളുടെ ഇത്തരം നിലപാടുകളാണ് കുട്ടികളെ പിന്നീട് ധിക്കാരികളാക്കി മാറ്റുന്നതെന്നും ശബ്ദസന്ദേശത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. സ്കൂളിൽ നടക്കുന്ന ദേശീയദിനാഘോഷങ്ങളിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്നത് അച്ചടക്കലംഘനമാണെന്നും ഇതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി.
എന്നാൽ, സ്വകാര്യ സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വിദ്വേഷ പരാമർശങ്ങൾക്കെതിരെ വിദ്യാർഥി സംഘടനകളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ ഇടയിലേക്ക് വർഗീയ-ദേശീയ വിഭജനങ്ങൾ കൊണ്ടുവരാനും അനാവശ്യ ഭീതി സൃഷ്ടിക്കാനും ശ്രമിക്കുന്ന സ്കൂൾ ഉടമയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പും പോലീസും സ്വമേധയാ കേസെടുക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

