ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ മയക്കുമരുന്ന് എത്തിക്കും, ചെറുപാക്കറ്റുകളിലാക്കി വിൽക്കും; ആലുവയിൽ മൂന്ന് പേർ പിടിയിൽ
text_fieldsഎം.ഡി.എം.എയുമായി പൊലീസ് പിടിയിലായ വിഷ്ണു, അമൽ ബാബു, ജിതിൻ ജോസഫ്
ആലുവ: ആലുവയിൽ പൊലീസിന്‍റെ വൻ മയക്കുമരുന്ന് വേട്ട. അമ്പത് ഗ്രാം എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിലായി. കടുങ്ങല്ലൂർ മുപ്പത്തടം കുന്നുംപറമ്പിൽ വീട്ടിൽ വിഷ്ണു (27), മുപ്പത്തടം മാതേലിപ്പറമ്പിൽ വീട്ടിൽ അമൽ ബാബു (25), മുപ്പത്തടം കുരിശിങ്കൽ വീട്ടിൽ ജിതിൻ ജോസഫ് (25) എന്നിവരെയാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും, ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുലർച്ചെ പറവൂർ കവലയിൽ വെച്ച് പിടിയിലായത്. പൊതുവിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വില വരും. ഓണത്തോടനുബന്ധിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം.
ആലുവയിൽ നിന്നും സംഘം ട്രെയിനിൽ പോയി ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് വാങ്ങി ബസ് മാർഗം നാട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ കൊണ്ടുവന്ന് ചെറിയ പാക്കറ്റുകളിലാക്കി വിൽക്കാനായിരുന്നു പദ്ധതി.
അമൽ ബാബുവിനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഒരു മാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. ഡിവൈ.എസ്.പിമാരായ പി.കെ. ശിവൻ കുട്ടി, പി.പി. ഷംസ്, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, സബ് ഇൻസ്പെക്ടർ എം.എസ്. ഷെറി, എ.എസ്.ഐമാരായ സന്തോഷ് കുമാർ, ജി.എസ്. അരുൺ, എസ്.സി.പി.ഒമാരായ ജിമ്മോൻ ജോർജ്, പി.എൻ. രതീശൻ, സി.പി.ഒമാരായ മുഹമ്മദ് അമീർ, മുഹമ്മദ് സലിം, കെ.എം. മനോജ്, അൻസാർ, ഡാൻസാഫ് ടീം തുടങ്ങിയവരാണ് പൊലീസ് ടീമിലുണ്ടായിരുന്നത്. മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

