കനത്ത മഴ: മലപ്പുറത്ത് തോട്ടിലെ ഒഴുക്കിൽപെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം
text_fieldsവണ്ടൂർ: മലപ്പുറം വണ്ടൂരിൽ തോട്ടിൽ ഒഴുക്കിൽപെട്ട് മൂന്ന് വയസുകാരന് ദാരുണാന്ത്യം. തിരുവാലി കണ്ടമംഗലം സ്വദേശി അബ്ദുൽ മുനീറിന്‍റെ മകൻ അബ്ദുൽ മുഹൈനി (03) ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്നും മാതാവിന്‍റെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു കുടുംബം. ശനിയാഴ്ച ഉച്ചയ്ക്കാണ് കുട്ടി ഒഴുക്കിൽ പെട്ടത്. കനത്ത മഴ കാരണം തോട്ടിൽ വെള്ളംകയറുകയും നല്ല അടിയൊഴുക്കും ഉണ്ടായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
കൊണ്ടോട്ടി നീറാടും നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. നടന്നുപോകുന്നതിനിടയിൽ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ ഒഴുകുന്ന നിലയിൽ കണ്ടത്. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടയം വാകത്താനത്തും ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരന്‍ മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജല്‍ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലന്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.
സംസ്ഥാനത്ത് ഇന്ന് മൂന്ന് കുട്ടികളാണ് മുങ്ങിമരിച്ചത്. അതേസമയം വ്യാപകമായ മഴ തുടരുകയാണ്. സംസ്ഥാനത്തുടനീളം ഉരുൾപൊട്ടലും മണ്ണിടിച്ചിലും മരണവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

