മൂന്നുപേരെ കടിച്ച പേപ്പട്ടിയെ പിടികൂടി കൂട്ടിലടച്ചു
text_fieldsകൊടുങ്ങല്ലൂർ: ആക്രമണകാരിയായി ഭീതിവിതച്ച പേപ്പട്ടിയെ പിടികൂടി കൂട്ടിലടച്ചു. കടിയേറ്റ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ ചികിത്സയിലാണ്. എസ്.എൻ. പുരം പഞ്ചായത്തിലെ പി. വെമ്പല്ലൂരിലാണ് സംഭവം.
പ്രദേശത്ത് ചുറ്റിക്കറങ്ങിയിരുന്ന തെരുവ് നായ് തിങ്കളാഴ്ച രാവിലെ മുതലാണ് ആക്രമണകാരിയായത്. സ്ഥിരം ഭക്ഷണം നൽകുന്ന മൂന്നര വയസുകാരനെ അക്രമിച്ചായിരുന്നു തുടക്കം. പിന്നീട് ഇതിനെ മെരുക്കാൻ ചെന്ന യുവാവിവ് കടിയേറ്റു. മറ്റൊരു കുട്ടിയെ കൂടി കടിച്ചു പരിക്കേൽപ്പിച്ചു. പരിക്കേറ്റ മൂവരും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ മറ്റു പല തെരുവ് നായ്ക്കളെയും പേപ്പട്ടി കടിക്കാൻ തുടങ്ങി.
ഭീതി വ്യാപിച്ചതോടെ വാർഡ് മെമ്പർ കൃഷ്ണേന്ദു അടിയന്തര നടപടി അവശ്യപ്പെട്ട് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വെറ്ററിനറി ഡോക്ടർ സെബി, പഞ്ചായത്ത് സെക്രട്ടറി രാമദാസ് എന്നിവരുടെ ശ്രമഫലമായി പരിശീലനം ലഭിച്ച തളികുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകരെത്തി. എട്ടംഗ സംഘം വിദഗ്ധമായി പട്ടിയെ പിടികൂടി കൂട്ടിലാക്കുകയായിരുന്നു. ഇപ്പോൾ നിരീക്ഷണത്തിലാണ്.
കടിയേറ്റ മറ്റു നായ്ക്കൾ പ്രദേശത്ത് ചുറ്റിത്തിരിയുന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ മൈക്ക് പ്രചാരണം നടത്തി. ലൈസൻസില്ലാതെ നായ്ക്കളെ വളർത്തുന്നതിനെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.