യാത്രക്കാരെ പിടിച്ചിറക്കി കാറും 1.78 കോടിയും കവർന്ന കേസിൽ മൂന്ന് പേർകൂടി പിടിയിൽ
text_fieldsഷിബുമോൻ, മനോജ്, സുരേഷ്
മുണ്ടൂർ: യാത്രക്കാരെ പിടിച്ചിറക്കി കാറും 1.78 കോടി രൂപയും കവർന്ന സംഭവത്തിൽ ഒളിവിൽ പോയ മൂന്ന് പ്രതികൾകൂടി കോങ്ങാട് പൊലീസിന്‍റെ പിടിയിലായി. മുണ്ടൂർ എഴക്കാട് താടിക്കാരന്മാരിൽ വീട്ടിൽ സുരേഷ് എന്ന കുന്നപ്പുള്ളി സുര (32), പുതുപ്പരിയാരം നൊട്ടൻപാറ വീട്ടിൽ മനോജ് (34), പുതുപ്പരിയാരം തെക്കേപറമ്പ് വീട്ടിൽ ഷിബുമോൻ (30) എന്നിവരെയാണ് പഴനിയിലെ ലോഡ്ജിൽനിന്ന് പിടികൂടിയത്.
കവർന്ന പണം ഉപയോഗിച്ച് വാങ്ങിയ അഞ്ച് സ്മാർട്ട് ഫോണും 30,000 രൂപയും കണ്ടെടുത്തു. മൂന്നുപേരും കവർച്ചസംഘത്തിലെ പ്രധാനികളാണെന്ന് പൊലീസ് പറഞ്ഞു. ചിറ്റൂർ നല്ലേപ്പുള്ളി ഒലുവപ്പാറ വിനീത് എന്ന ചുടു (29), ചിറ്റൂർ കൊശത്തറ ശിവദാസ് (27), പൊൽപ്പുള്ളി പള്ളിപ്പുറം അജയൻ (39), മുണ്ടൂർ കയറംകോട് സുജിത്ത് (23), മുണ്ടൂർ പൂതനൂർ കോലോത്തൊടി പ്രശാന്ത് (27) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
ജൂൺ 17ന് തമിഴ്നാട് സ്വദേശികളായ ബഷീർ (46), ധമീൻ (44) അമീൻ (52) എന്നിവർ സഞ്ചരിച്ച കാർ വേലിക്കാട് പാലത്തിൽ പിക്അപ് വാൻ ഉപയോഗിച്ച് തടഞ്ഞിട്ട് യാത്രക്കാരെ പിടിച്ചിറക്കിയ ശേഷം കാറും പണവും തട്ടിയെടുക്കുകയായിരുന്നു. കാർ ഉപേക്ഷിച്ച നിലയിൽ തോലന്നൂരിൽനിന്ന് കണ്ടെത്തി.
കവർച്ചക്ക് ഉപയോഗിച്ച രണ്ട് വാഹനങ്ങൾ 10 ദിവസത്തിനകം കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തിലെ ആസൂത്രകനെന്ന് കരുതുന്ന ഒരാൾ ഒളിവിലാണ്. പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോങ്ങാട് എസ്.എച്ച്.ഒ കെ.ആർ. രഞ്ജിത്ത് കുമാർ, എസ്.ഐ കെ. മണികണ്ഠൻ, എ.എസ്.ഐ എസ്. രമേശ്, എസ്.സി.പി.ഒ സാജിദ്, സി.പി.ഒമാരായ ദാമോദരൻ, ഉല്ലാസ് കുമാർ, കൃഷ്ണകുമാർ, ഷഫീഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

