പൂണെയിൽ മൂന്നംഗ മലയാളി കുടുംബം ജീവനൊടുക്കിയ നിലയിൽ
text_fieldsതിരുവനന്തപുരം: പൂണെയിൽ മൂന്നംഗ മലയാളി കുടുംബത്തെ ഫ്ലാറ്റിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി പി.എസ്. വിനോദ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
അധ്യാപികയായ സിൽജ രണ്ട് ദിവസമായി സ്കൂളിൽ പോയിരുന്നില്ല. തുടർന്ന് സ്കൂൾ അധികൃതർ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികൾ ഫ്ലാറ്റിലെത്തി വിളിച്ചു നോക്കിയെങ്കിലും വാതിൽ തുറന്നില്ല. ഇതോടെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിനോദ് ആശുപത്രിയിൽ എത്തുംമുമ്പ് തന്നെ മരിച്ചു. സിൽജയെയും പൂർണിമയെയും ജീവനോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. വീട് തുറന്നപ്പോൾ പുകയുണ്ടായിരുന്നതായി അയൽവാസികൾ സൂചിപ്പിച്ചു. എന്നാൽ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

