ക്ഷേത്രങ്ങളിലും സർക്കാർ ഓഫിസുകളിലും മോഷണം നടത്തിയ മൂന്നംഗസംഘം പിടിയിൽ
text_fieldsതിരുവനന്തപുരം: ജില്ലയിലുടനീളം അമ്പലങ്ങളും കടകളും സർക്കാർ ഓഫിസും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേരെ പൊലീസ് പിടികൂടി. തൃശൂർ ചേർപ്പ് പാറക്കോവിൽ പുളിപ്പറമ്പിൽ വീട്ടിൽ റഫീക് സതീഷ് എന്ന സതീഷ് (39), കൊച്ചുവേളി ശംഭുവട്ടം ജങ്ഷനിൽ വാടകക്ക് താമസിക്കുന്ന സാബു സേവ്യർ (35), വലിയതുറ മേരി മാതാ ലെയിനിൽ വനിത എന്ന വനജ (32) എന്നിവരെയാണ് പൂന്തുറ എസ്.എച്ച്.ഒ സജികുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
മുട്ടത്തറ ആര്യൻകുഴി ദേവീക്ഷേത്രത്തിലും കമലേശ്വരം ശിവക്ഷേത്രത്തിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇവർ വലയിലായത്. പകൽ സമയങ്ങളിൽ മൂവരും ഒാട്ടോറിക്ഷയിൽ കറങ്ങിനടന്ന് ദർശനം നടത്താനെന്ന വ്യാജേന അമ്പലങ്ങളിൽ പ്രവേശിച്ച് പരിസരം മനസ്സിലാക്കിവെക്കും. രാത്രി സാബുവും സതീഷും ഒാട്ടോറിക്ഷയിൽ ക്ഷേത്രത്തിനു സമീപം എത്തിയശേഷം സതീഷാണ് ക്ഷേത്രത്തിനകത്തുകയറി മോഷണം നടത്തുന്നത്. ഈ സമയം സാബു സുരക്ഷിതമായ സ്ഥലത്ത് ഒാട്ടോറിക്ഷ പാർക്ക് ചെയ്ത് മാറിനിൽക്കും. കാണിക്കവഞ്ചി കുത്തിപ്പൊളിച്ചു കിട്ടുന്ന നാണയത്തുട്ടുകൾ നോട്ടാക്കുന്നതും മോഷണം ചെയ്ത് കിട്ടുന്ന സ്വർണം വിൽപന നടത്തി പണമാക്കുന്നതും വനജയാണ്.
നഗരത്തിലെ പൂന്തുറ, ഫോർട്ട്, കഴക്കൂട്ടം, വലിയതുറ, തിരുവല്ലം, വിഴിഞ്ഞം, പൂജപ്പുര പൊലീസ് സ്റ്റേഷൻ പരിധികളിലായുള്ള മുട്ടത്തറ ആര്യങ്കുഴി ഭഗവതി ക്ഷേത്രം, കമലേശ്വരം ശ്രീമഹാദേവ ക്ഷേത്രം, പാങ്ങോട് ശ്രീകാവിൽ ഭഗവതി ക്ഷേത്രം, മുട്ടത്തറ തുറയിൽ ശ്രീഅന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രം, മുട്ടത്തറ ശ്രീനീലകണ്ഠേശ്വര ക്ഷേത്രം, കഴക്കൂട്ടം നാഗമണ്ഡലം ശാസ്താ ക്ഷേത്രം, ചാവടിനട അമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, തിരുവല്ലം നെല്ലിയോട് ശ്രീഭഗവതി ക്ഷേത്രം, ഓൾസെയിൻറ്സ് കോളജ് ജങ്ഷൻ ശ്രീധർമശാസ്താ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും മാരായമുട്ടം, കണിയാപുരം ഭാഗങ്ങളിലുമായി 22 ക്ഷേത്രമോഷണങ്ങൾ സംഘം നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.