പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ചവർ മുൻപ് മുള്ളൻപന്നിയേയും പിടികൂടി കറിവെച്ച് കഴിച്ചിരുന്നു
text_fields
അടിമാലി: പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ച് കറിവച്ച് കഴിച്ചവർ ഇതിനു മുൻപും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. സംഘം മുൻപ് മുള്ളൻപന്നിയെ കൊന്ന് കറിവെച്ച് കഴിച്ചിരുന്നതായാണ് വനം വകുപ്പിന്‍റെ കണ്ടെത്തൽ. മാങ്കുളം മുനിപാറ കൊള്ളികൊളവിൽ വിനോദ്, ബേസിൽ ഗാർഡൻ വി.പി. കുര്യാക്കോസ്, പെരുമ്പൻകുത്ത് ചെമ്പൻ പുരയിടത്തിൽ സി.എസ്. ബിനു , മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ , വടക്കുംചാലിൽ വിൻസന്റ് എന്നിവരാണ് നേരത്തെ മുള്ളൻപന്നിയെയും കൊന്നത്.
കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ച് ഭക്ഷിച്ചതിന് മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്‍റെ വീട്ടിൽനിന്ന് പുലിത്തോലും ഇറച്ചിക്കറിയും പിടിച്ചെടുത്തു.
പി.കെ വിനോദിന്‍റെ കൃഷിയിടത്തിൽ കെണി ഒരുക്കിയാണ് പുള്ളി പുലിയെ പിടികൂടിയത്. ആറ് വയസ് പ്രായമുള്ള പുലിയെയാണ് കഴിഞ്ഞ ബുധനാഴ്ച കെണിവെച്ച് പിടികൂടിയത്. 40 കിലോയോളം മാംസം ലഭിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇതിൽ 10 കിലോ ഇറച്ചി കറിവക്കുകയും ബാക്കി പുഴയിൽ ഒഴുകിയെന്നും പ്രതികൾ മൊഴിനൽകി. പുലിയുടെ തോലും നഖവും പല്ലും വിൽപ്പനക്ക് മാറ്റിയതിനുശേഷം ഇറച്ചി പാകം ചെയ്ത് കഴിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.