ക്രിമിനലുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മനഃശാസ്ത്രപരമായ സമീപനം വേണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മനഃശാസ്ത്രപരമായ സമീപനത്തിലൂടെ കൊടും ക്രിമിനലുകളെപ്പോലും ശരിയായ ജീവിതപാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജയിലുകളില്‍ ശ്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റവാളികളെ തിരുത്തിയെടുക്കണം. ജയിലുദ്യോഗസ്ഥര്‍ക്ക് ലഭിക്കേണ്ട പരിശീലനം കൂടുതലും ഇത്തരമാളുകളുമായി ഇടപെടുന്ന കാര്യത്തിലാകണമെന്നും അദ്ദേഹം പറഞ്ഞു.
പരിശീലനം പൂര്‍ത്തിയാക്കിയ അസിസ്റ്റൻറ് പ്രിസണ്‍ ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മികച്ച പ്രവര്‍ത്തനമുള്ള ജയിലുകള്‍ കേരളത്തിലാണ്. അപരിഷ്കൃതവും ക്രൂരവുമായ ജയിലുകളിലെ സാഹചര്യത്തിന് മാറ്റംവരുത്തിയത് കേരളത്തിലെ ആദ്യ സര്‍ക്കാറാണ്. അത് പലരീതിയിലും മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ പൊതുവായ സ്ഥിതി ഇതല്ല.
കൂടുതല്‍ ആധുനികവും പരിഷ്കൃതവുമായ സമീപനം സ്വീകരിക്കുന്ന വിദേശങ്ങളിലെ മാതൃകാ ജയിലുകളിലെ അവസ്ഥ മനസ്സിലാക്കാനും പകര്‍ത്താനും സാധിക്കണം. ഒട്ടുമിക്കവരും പ്രത്യേക സാഹചര്യത്തില്‍ കുറ്റവാളികളായവരാണ്. അത്തരക്കാരോട് സഹാനുഭൂതി വേണം. ജയിലിലാകുന്നവര്‍ മാത്രമാണ് ക്രിമിനലുകള്‍ എന്ന് കരുതരുത്. പലതരം തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് അടിപ്പെട്ട ഉദ്യോഗസ്ഥരും ജയിലിലായിട്ടുണ്ടെന്ന് ഓര്‍ക്കണം. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരിയതോതില്‍ പോലും ക്രിമിനല്‍വശം കടന്നുവരരുത്. വഴിവിട്ട് ഒന്നിനും കൂട്ടുനില്‍ക്കരുത്. നിയമപ്രകാരം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച െട്രയിനികള്‍ക്കുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ സര്‍വിസിെൻറ (സിക്ക) തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെൻററുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 121 അസിസ്റ്റൻറ് പ്രിസണ്‍ ഓഫിസര്‍മാരുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്. ഇതില്‍ ഒരു വനിതയും ഉള്‍പ്പെടുന്നു. കണ്ണൂര്‍ പാനൂര്‍ സ്വദേശിനി കെ.പി. ദീപയാണ് ബാച്ചിലെ ഏക വനിത. ആറ് പ്ലാറ്റൂണുകളായാണ് സേനാംഗങ്ങള്‍ പരേഡില്‍ അണിനിരന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍സ് ആൻഡ് കറക്ഷണല്‍ സര്‍വിസ് ആര്. ശ്രീലേഖ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ സര്‍വിസ് ഡയറക്ടര്‍ ബി. പ്രദീപ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരാതിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.