ലേക് പാലസ് പാർക്കിങ് ഗ്രൗണ്ട്: മുൻ കലക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
text_fieldsകോട്ടയം: ആലപ്പുഴയിൽ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന് വേണ്ടി അനധികൃതമായി വയൽ നികത്തി പാർക്കിങ് ഗ്രൗണ്ട് നിർമിച്ച നടപടി സാധൂകരിച്ച് നൽകിയെന്ന പരാതിയിൽ ആലപ്പുഴ മുൻ കലക്ടർ എം. പദ്മകുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിന് കോട്ടയം വിജിലൻസ് കോടതി ഉത്തരവ്.
നെൽവയൽ-നീർത്തട സംരക്ഷണ നിയമം ലംഘിച്ച് നിലം നികത്തിയെന്ന് പരാതി ലഭിച്ചിട്ടും വയൽ പൂർവസ്ഥിതിയിലാക്കാൻ കലക്ടർ നടപടിയൊന്നും സ്വീകരിച്ചില്ലെന്നായിരുന്നു പരാതി. വയൽ നികത്തിയത് നിയമം ലംഘിച്ചാണെന്ന കീഴുദ്യോഗസ്ഥരുെട റിപ്പോർട്ടുകളും കലക്ടർ തള്ളിക്കളഞ്ഞതായി പരാതിക്കാരനായ സുഭാഷ് എം. തീക്കാടൻ കോടതിയെ അറിയിച്ചു.
ഇത് പരിഗണിച്ച കോട്ടയം വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.കേസിൽ അന്നത്തെ ആർ.ഡി.ഒ രണ്ടാം പ്രതിയും തോമസ് ചാണ്ടി എം.എൽ.എ മൂന്നാം പ്രതിയുമാണ്. അന്നത്തെ പ്രിൻസിപ്പൽ കൃഷി ഒാഫിസർ, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ, മുല്ലക്കൽ വില്ലേജ് ഒാഫിസർ, വാട്ടർ വേൾഡ് ടൂറിസം കമ്പനി, ചെയർമാൻ എന്നിവരുൾപ്പെടെ ഏട്ടുപേെരയാണ് പരാതിയിൽ പ്രതികളായി ചേർത്തിരിക്കുന്നത്.
ആലപ്പുഴ വലിയകുളം -സീറോ ജെട്ടി ഭാഗത്ത് നിലംനികത്തി, തെൻറ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് മുൻ മന്ത്രി ചാണ്ടി റോഡ് നിര്‍മിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം നടന്നുവരുകയാണ്. ഇതുമായി ബന്ധപ്പെടുത്തിയാണ് പാർക്കിങ് ഗ്രൗണ്ടും നിർമിച്ചത്. നേരേത്ത, അനധികൃതമായി റോഡ് നിർമിച്ചെന്ന കേസ് പരിഗണിച്ച കോടതി തോമസ് ചാണ്ടിക്കെതിരായ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.