സർക്കാർ ജീവനക്കാരുടെ ശമ്പളം ഔദാര്യമല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് നൽകുന്ന ശമ്പളം സർക്കാരിൻ്റെ ഔദാര്യമല്ല ജോലി ചെയ്തവരുടെ അവകാശമാണെന്ന് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് നടയിൽ സംഘടിപ്പിച്ച ഡി.എ സംരക്ഷണ ശൃംഖല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജോലി ചെയ്യുന്നവർക്ക് ശമ്പളം നൽകുന്നത് ഔദാര്യമാണെന്ന് രീതിയിൽ പ്രചരിപ്പിക്കുന്നവർ ജനാധിപത്യത്തിൻ്റെ അന്തസത്തെയാണ് ചോദ്യം ചെയ്യുന്നത്. ക്ഷാമബത്തക്ക് വേണ്ടി ജീവനക്കാർ കോടതിയെ സമീപിച്ചപ്പോൾ ഡി.എ കുശിക ഇല്ലെന്നാണ് സർക്കാർ ബോധിപ്പിച്ചത്. ഇത് ഒരു ഭരണകൂടം എല്ലാ അർഥത്തിലും പരാജയപ്പെട്ടതിന്റെ തെളിവാണ്.
എക്കാലവും അധികാരത്തിലിരിക്കും എന്ന വ്യാമോഹമാണ് ഭരണകർത്താക്കളെ നയിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് അഴിമതിയും ധൂർത്തും നടത്തി ഭരണം നടത്തുന്നവർ നാളെ അധികാരം വിട്ടൊഴിയേണ്ടി വരും എന്ന യാഥാർഥ്യം ഉൾക്കൊള്ളണം. ജീവനക്കാർക്ക് ക്ഷാമബത്ത ലഭിച്ചിട്ട് മൂന്നുവർഷമായി. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോൾ കുടിശ്ശികയുള്ള 21 ശതമാനം ക്ഷാമബത്തയിൽ രണ്ട് ശതമാനം നൽകി ജീവനക്കാരെ വഞ്ചിക്കാൻ ശ്രമിക്കുകയാണ്.
2019ൽ നടന്ന ശമ്പളപരിഷ്കരണത്തിന്റെ കുടിശിക നൽകാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല. നാലു ഗഡുക്കളായി നൽകുമെന്ന് ഉത്തരവിട്ടെങ്കിലും മൂന്നു ഗഡുക്കളും നൽകിയിട്ടില്ല. ഇതിനു പുറമേയാണ് ശമ്പളം തടഞ്ഞു വയ്ക്കുന്നത്. ഈ മാസത്തെ ശമ്പളം എന്ന് ലഭിക്കും എന്ന കാര്യത്തിൽ ധനകാര്യമന്ത്രിക്കുപോലും ഉറപ്പില്ല. ഇന്നു മുതൽ നൽകേണ്ട സറണ്ടർ അഞ്ചാം വർഷവും നിഷേധിക്കുകയാണ്.
ഒരു സംസ്ഥാനത്തിന്റെ ധന വിനിയോഗം എങ്ങനെയാകണമെന്ന കാര്യത്തിൽ തിരിച്ചറിവുമില്ലാത്തവരാണ് ഭരണത്തിൽ ഇരിക്കുന്നത്. ട്രഷറി തുറന്നു വച്ചിരിക്കുന്നുവെങ്കിലും ഫലത്തിൽ പൂട്ടിയിട്ടിരിക്കുകയാണ്. ശമ്പളത്തിനും നിത്യ ചെലവുകൾക്കും പണമില്ലാതെ വലയുന്നു എന്ന് പറയുന്നവർ പുതിയ പുതിയ ധൂർത്തുകൾക്ക് യഥേഷ്ടം പണം ചെലവഴിക്കുന്നു.
ഇത് സംസ്ഥാനത്തെ വലിയ കടക്കെണിയിലേക്കാണ് ആണ് നയിക്കുന്നത്. ഈ ധൂർത്തിന് പണം നൽകേണ്ടി വരുന്നത് പാവപ്പെട്ട നികുതിദായകരാണ്. അധികാരം എല്ലാവരെയും വേട്ടയാടാൻ ഉള്ള ലൈസൻസ് ആണെന്ന് തെറ്റിദ്ധരിക്കുന്ന ഭരണകൂടങ്ങൾ ഉള്ള കാലഘട്ടമാണ്. ഏത് അവകാശം കവർന്നെടുത്താലും പിന്തുണയ്ക്കുന്ന ഭരണപക്ഷ സംഘടനകൾ കാലത്തിൻ്റെ ചുവരെഴുത്തുകൾ വായിക്കാത്തവരാണ്.
ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള അവകാശങ്ങൾ കവർന്നെടുത്താൽ ശക്തമായ പ്രക്ഷോഭം ആയിരിക്കും നേരിടേണ്ടി വരിക എന്നും അദ്ദേഹം അറിയിച്ചു. സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ. അബ്ദുൽ മജീദ്, കെ.സി. സുബ്രഹ്മണ്യം,എം. എസ്. ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

