'എ.കെ. ആന്റണി ചിലത് മാത്രമേ പറഞ്ഞുള്ളൂ... തങ്ങൾക്ക് എല്ലാം പറയേണ്ടിവരും, റിപ്പോർട്ടാണ് ചർച്ചയെങ്കിൽ അത് മാത്രമാകാം'; തിരുവഞ്ചൂർ രാധാകൃഷ്ണൻ
text_fieldsതിരുവനന്തപുരം: എ.കെ. ആന്റണിയുടെ വാർത്തസമ്മേളനത്തിന് പിന്നാലെ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ശിവഗിരിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് വീണ്ടും ഭരണപക്ഷം.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചക്കിടെയാണ് സി.പി.എം അംഗം വി. ജോയി ശിവഗിരിയിലെ നരനായാട്ടിന് ആരാണ് മറുപടി പറയേണ്ടതെന്ന ചോദ്യം വീണ്ടും ഉയർത്തിയത്. റിപ്പോർട്ട് പരിശോധിച്ചാൽ അറിയാമെന്നാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി പറയുന്നത്. ഉപസമിതി റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ രാഷ്ട്രീയ പ്രേരിതമെന്ന് എഴുതിയിട്ടുണ്ടെന്നും വി. ജോയ് പറഞ്ഞു.
മുൻ അടിയന്തര പ്രമേയത്തിന്മേലുള്ള ജോയിയുടെ ചർച്ച ഒഴിവാക്കണമെന്ന് പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും ‘അദ്ദേഹം സംസാരിക്കട്ടെ’ എന്ന നിലപാടിലായിരുന്നു സ്പീക്കർ. ഇതോടെ സ്പീക്കർക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി. ‘ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടാണ് ചർച്ചയെങ്കിൽ അത് മാത്രമാകാം.
എ.കെ. ആന്റണി ചിലത് മാത്രമേ പറഞ്ഞുള്ളൂ. തങ്ങൾക്ക് എല്ലാം പറയേണ്ടിവരും. അതല്ലാതെ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ വെച്ച് ആന്റണിയെ കുത്താൻ ശ്രമിച്ചാൽ ഒരിക്കലും സമ്മതിക്കില്ല. ജോയിയുടെ പരാമർശം സഭാരേഖകളിൽ പാടില്ല’- തിരുവഞ്ചൂർ സ്പീക്കറോട് ആവശ്യപ്പെട്ടു. കുറ്റബോധമാണ് തിരുവഞ്ചൂരിനെക്കൊണ്ട് ഇത് പറയിപ്പിച്ചതെന്ന് മന്ത്രി പി. രാജീവ് തിരിച്ചടിച്ചു. തന്നെ സഭയിൽ പ്രതിരോധിക്കാൻ ആരുമുണ്ടായിരുന്നില്ലെന്ന് ആന്റണി പറഞ്ഞതിന്റെ ഭാഗമായാണ് ഇപ്പോഴുള്ള ഇടപെടലെന്നും രാജീവ് പറഞ്ഞു.
പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടില്ല -ആന്റണി
തിരുവനന്തപുരം: തന്റെ വാർത്തസമ്മേളനം പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എ.കെ. ആന്റണി. മുത്തങ്ങ പൊലീസ് നടപടി വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ല. റണ്ണിങ് കമന്ററിക്കില്ല. പറയാനുള്ളത് പറഞ്ഞെന്നും അത് അടഞ്ഞ അധ്യായമാണെന്നും ആന്റണി വ്യക്തമാക്കി. അപ്രിയ സത്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തുറന്നുപറയാനും പറയാതിരിക്കാനും സാധ്യതയുണ്ട്. ഇനിയും മറ്റു വിഷയങ്ങളിൽ മാധ്യമങ്ങളെ കാണുമെന്നും ആന്റണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

