തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനം
text_fieldsതിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ ആരോഗ്യവകുപ്പ്. ജനറൽ മെഡിസിൻ വിഭാഗത്തിൽ നിന്ന് ഉൾപ്പെടെ രോഗികളെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ ആശുപത്രി മേധാവികളും യോഗത്തിൽ പങ്കെടുത്തു.
മഴക്കാലത്ത് പകർച്ചപ്പനി കേസുകളിൽ വർധനയുണ്ടായതോടെ രോഗികൾ വൻതോതിൽ ആശുപത്രികളിലേക്ക് എത്തുന്നുണ്ട്. പകർച്ചവ്യാധികൾ പടർന്നുപിടിച്ചപ്പോൾ രോഗികളെ മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം നിലത്തു കിടത്തുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. 500-ഓളം കിടക്കകളുള്ള പുലയനാർകോട്ട ആശുപത്രിയിൽ പകർച്ചപ്പനി ബാധിതർക്ക് ഉൾപ്പെടെ മതിയായ കിടത്തിച്ചികിത്സ ഉറപ്പാക്കും. രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കുമെന്ന ആരോഗ്യവകുപ്പിന്റെ പൊതുനയത്തിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ക്യാന്റീൻ സജ്ജമാക്കാനും അടിയന്തരമായി സി.ടി. സ്കാൻ മെഷീൻ പുനഃസ്ഥാപിക്കാനും തീരുമാനമായി.
അതേസമയം, സംസ്ഥാനത്ത് എവിടെ ചികിത്സാപ്പിഴവ് കണ്ടെത്തിയാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന പരാതി വന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. പിഴവ് എങ്ങനെ സംഭവിച്ചു, എവിടെ സംഭവിച്ചു എന്ന് അന്വേഷിക്കുമെന്നും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കെ. മുരളീധരൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

