തിരുനെല്ലി ക്ഷേത്രത്തിന്‍റെ നിക്ഷേപമായ 7.28 കോടി തിരികെ നൽകി സഹകരണ ബാങ്ക്
text_fieldsകൽപറ്റ (വയനാട്): സുപ്രീംകോടതിയുടെ കർശന നിർദേശത്തിന് പിന്നാലെ വയനാട്ടിലെ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്‍റെ നിക്ഷേപം തിരികെ നൽകി തിരുനെല്ലി സഹകരണ ബാങ്കുകളും സൊസൈറ്റികളും. നിക്ഷേപത്തുകയായ 6.5 കോടി രൂപയും പലിശയും ഉൾപ്പെടെ 7.28 കോടി രൂപ സി.പി.എം നിയന്ത്രണത്തിലുള്ള തിരുനെല്ലി സഹകരണ ബാങ്ക് മടക്കി നൽകിയത്. ഡിസംബർ 24-ാം തീയതിയാണ് പണം തിരികെ നൽകിയത്.
മാനന്തവാടി അർബൻ കോഓപറേറ്റിവ് സൊസൈറ്റി 1.48 കോടി രൂപയും ടെംബിൾ എംപ്ലോയീസ് യൂനിയൻ 42 ലക്ഷം രൂപയും മടക്കി നൽകി. കൂടാതെ, 25 ലക്ഷം രൂപ കൂടി യൂനിയൻ നൽകാനുണ്ട്.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രവും തൃശ്ശിലേരി ശിവക്ഷേത്രവും സഹകരണ ബാങ്കുകളിൽ നടത്തിയ നിക്ഷേപം പിൻവലിച്ച് ദേശസാത്കൃത ബാങ്കിലേക്ക് മാറ്റാൻ നിർദേശിച്ച ഹൈകോടതി ഉത്തരവിനെതിരെ ബാങ്കുകളും സൊസൈറ്റികളും നൽകിയ ഹരജി ഡിസംബർ അഞ്ചിന് പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷ പരാമർശം നടത്തിയത്.
ക്ഷേത്ര വരുമാനം ദൈവത്തിന് അവകാശപ്പെട്ടതാണെന്നും അത് ക്ഷേത്ര താൽപര്യത്തിന് വേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ക്ഷേത്രപണം ഉപയോഗിക്കാനാകില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹൈകോടതി ഉത്തരവിനെതിരെ മാനന്തവാടി അർബൻ കോഓപറേറ്റിവ് സൊസൈറ്റിയും തിരുനെല്ലി സർവിസ് കോഓപറേറ്റിവ് ബാങ്കുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കാലാവധി പൂർത്തിയാകാതെ ക്ഷേത്രത്തിന്റെ നിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിച്ചാൽ സഹകരണ സംഘങ്ങൾ പ്രതിസന്ധിയിലാകുമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന് 1.73 കോടി രൂപയുടെ നിക്ഷേപം മാനന്തവാടി അർബൻ കോഓപറേറ്റിവ് സൊസൈറ്റിയിലും 8.5 കോടി രൂപയുടെ നിക്ഷേപം തിരുനെല്ലി സഹകരണ ബാങ്കിലുമുണ്ട്. തൃശ്ശിലേരി ശിവക്ഷേത്രത്തിന് മാനന്തവാടി അർബൻ കോഓപറേറ്റിവ് സൊസൈറ്റിയിൽ 15.68 ലക്ഷം രൂപയുടെ നിക്ഷേപവും തിരുനെല്ലി സർവിസ് കോഓപറേറ്റിവ് ബാങ്കിൽ 1.5 കോടി രൂപയുടെ നിക്ഷേപവുമാണ് ഉണ്ടായിരുന്നത്.
സി.പി.എം മേൽനോട്ടത്തിലുള്ള ബാങ്കുകളിലും സൊസൈറ്റികളിലുമാണ് ഇരു ക്ഷേത്രങ്ങളും പണം നിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

