കാഞ്ഞാണി: തൊഴിലുറപ്പ് പണിക്കിടയിൽ കാട്ടുകടന്നലിെൻറ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികടക്കം 13 പേർക്ക് പരിക്ക്. തൊഴിലുറപ്പ് തൊഴിലാളികളായ കാഞ്ഞാണി പ്ലാക്കൻ ശാന്ത (68), തോട്ടുപുര തങ്കമണി (64), നെല്ലിപറമ്പിൽ രമണി (64), മുത്തുരുത്തി ഉഷ (50), റുഖിയ (70), ജാനകി (64), പേരോത്ത് ഭവാനി (68), കാഞ്ഞിരതിങ്കൽ മനില (42), കല്ലയിൽ അമ്മിണി (75), ഡീജ (40), സമീപവാസിയായ കാരമുക്ക് ചിറയത്ത് വപ്പോൻ റീത്ത (84) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ റുഖിയ, ജാനകി എന്നിവർ ജില്ല ആശുപത്രിയിലും റീത്ത കാഞ്ഞാണി അശ്വമാലിക ആശുപത്രിയിലും ചികിത്സയിലാണ്. പോഴത്ത് റസിഡൻഷ്യൽ അസോസിയേഷനിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നീർത്തട വികസന പദ്ധതി പ്രകാരം ജോലിക്കെത്തിയവരാണ് പരിക്കേറ്റവർ.
ജോലി ചെയ്യുന്നതിനിടെ കടന്നലുകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. പുരയിടത്തിലെ വീട്ടിൽ ആൾതാമസമില്ല. ഇവിടെ മരത്തിനുമുകളിലാണ് കടന്നൽ കൂട്.
പരുന്ത് റാഞ്ചിയപ്പോഴാണ് കടന്നലുകൾ കൂട്ടത്തോടെ ഇളകിയത്. നാട്ടുകാർക്ക് ഭീഷണിയായ കടന്നൽ കൂട് നീക്കം ചെയ്യുമെന്ന് കടന്നൽ കുത്തേറ്റ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മണലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ജോൺസൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ എന്നിവർ പറഞ്ഞു.