'അമ്മയിൽ തനിക്കെതിരെ ഗൂഢാലോചന നടന്നു', എക്സിക്യൂട്ടീവ് പിരിച്ചുവിട്ടാൽ അത്രയും നല്ലതെന്നും അൻസിബ ഹസൻ
text_fieldsകൊച്ചി: താര സംഘടനയായ അമ്മയിൽ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്ന് അൻസിബ ഹസൻ. അമ്മ എക്സിക്യൂട്ടിവിലെ വനിത അംഗം തനിക്കെതിരെ പൊലീസിൽ പരാതി നൽകി. ആദ്യമായാണ് പൊലീസ് സ്റ്റേഷനിൽ കയറിയത്. ഒരുപാട് ഹരാസ്മെന്റ് നേരിടേണ്ടിവന്നു. അതിന്റെ ട്രോമ ഇപ്പോഴും മാറിയില്ലെന്നും എക്സിക്യൂട്ടീവ് പിരിച്ചുവിട്ടാൽ അത്രയും നല്ലതാണെന്നും അൻസിബ ഹസൻ പറഞ്ഞു.
അൻസിബ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്നും രാജി വെച്ചതിന് പിന്നാലെ നടൻ ടിനി ടോമിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ടിനി ടോം ജിഹാദിയെന്ന് വിളിച്ചതെന്നും തനിക്ക് എല്ലാവരുമായും അവിഹിതമാണെന്ന് പ്രചരിപ്പിച്ചുവെന്നുമായിരുന്നു അൻസിബയുടെ വെളിപ്പെടുത്തൽ. എന്നാൽ, അൻസിബ സഹോദരിയെ പോലെയാണെന്നും ടിനി ടോം പ്രതികരിച്ചു. അമ്മയിൽ സജീവമായി പ്രവൃത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നു. ഇതുവരെയും തന്റെ പേരിൽ ആരോപണങ്ങൾ വന്നിട്ടില്ല. അൻസിബയുടെ രാജിയിൽ തിരക്കുകൾ കാരണമാണെന്നാണ് അറിയിച്ചതെന്നും ടിനി ടോം കൂട്ടിച്ചേർത്തു.
താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ നിന്നും നടി അൻസിബ ഹസൻ രാജിവച്ചിരുന്നു. സംഘടനയുടെ ജോയന്റ് സെക്രട്ടറിയായിരുന്നു അൻസിബ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ അറിയിച്ചിരുന്നു. വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാലാണ് രാജി വെച്ചതെന്നാണ് അന്ന് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്.
അതേസമയം, അന്‍സിബ ആരോപണം ആസൂത്രിതമെന്ന് താര സംഘടനയായ അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്‍. അന്‍സിബയും ടിനിടോമും തമ്മിലുള്ളത് വ്യക്തിപരമായ പ്രശ്‌നങ്ങളാണ്. പരാതി തന്നത് മാധ്യമങ്ങളിലൂടെ പ്രതികരിച്ച ശേഷമായിരുന്നു. എക്‌സിക്യൂട്ടിവ് കമ്മിറ്റി അന്‍സിബയുടെ പരാതി കേള്‍ക്കുമെന്നും അന്‍സിബയുടെ പരാതി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

