മുഖ്യമന്ത്രി സ്ഥാനം ആര് ആഗ്രഹിച്ചാലും തെറ്റില്ല; ഉയര്‍ന്ന പോളിങ് യു.ഡി.എഫ് തരംഗത്തിന്റെ സൂചനയെന്നും കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനം ആര് ആഗ്രഹിച്ചാലും തെറ്റില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. അവിടെ ആര്‍ക്കും അഭിപ്രായം പറയാം. സി.പി.എമ്മില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാല്‍, പറഞ്ഞവന്റെ സ്ഥിതി എന്താകും. എല്ലാവരും കൂടിയാലോചിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കും. ജനങ്ങളോടും യു.ഡി.എഫിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തകരോടുമാണ് കോണ്‍ഗ്രസിന് കടപ്പാടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വി.എസ് ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമായിരുന്ന എന്ന തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുകയാണ്. സി.പി.എമ്മിന്റെ സാധാരണ പ്രവര്‍ത്തകര്‍ ആര്‍ക്ക് വോട്ട് ചെയ്‌തെന്ന് പെട്ടിതുറക്കുമ്പോള്‍ അറിയാം. തങ്ങളുടെ ആത്മവിശ്വാസം കവച്ചുവെക്കുന്ന പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ് ശതമാനം യു.ഡി.എഫ് തരംഗത്തിന്റെ സൂചനയാണ് നല്‍കുന്നത്. യു.ഡി.എഫിന്റെ പ്രതീക്ഷയെ മറികടക്കുന്ന പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്നു ഉണ്ടായിട്ടുള്ളത്. വ്യക്തമായ ഭൂരിപക്ഷത്തോടെ നൂറോളം സീറ്റ് നേടി യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുടെ ഉള്‍പ്പെടെ വോട്ടുകള്‍ യു.ഡി.എഫിനാണ് ലഭിച്ചിട്ടുള്ളത്. ചിട്ടയായ പ്രവര്‍ത്തനം യു.ഡി.എഫ് നടത്തിയെന്നും വേണുഗോപാല്‍ പറഞ്ഞു.
പണം നല്‍കിയും അവിശുദ്ധ കൂട്ടുകെട്ടിലൂടെയും തെരഞ്ഞെടുപ്പ് വിജയം നേടാന്‍ സാധിക്കില്ല. കേരള ജനതയെ വിഡ്ഢികളാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സി.പി.എമ്മും ബി.ജെ.പിയും മനസ്സിലാക്കും. ചിറ്റൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി എല്‍.ഡി.എഫിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചു പരസ്യമായി രംഗത്ത് വരികയും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതും കണ്ടതാണ്. അവര്‍ക്കിടയില്‍ അതിനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുത്തതുകൊണ്ട് തന്നെയാണെന്ന് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് എന്ന് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഇത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കും.
ബി.ജെ.പിയുടെ എ കാറ്റഗറി മണ്ഡലങ്ങള്‍ എന്നു പറയുന്നത് പണം ഒഴുക്കുന്ന മണ്ഡലം എന്നാണ്. പാലക്കാട് ബി.ജെ.പി നടത്തിയ ഇത്തരം നഗ്‌നമായ തെരഞ്ഞെടുപ്പ് ലംഘനം ജനങ്ങള്‍ കണ്ടിട്ടുണ്ട്. അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ആര്‍ക്കും തടഞ്ഞുവെക്കാന്‍ കഴിയില്ല. പലയിടത്തും ബി.ജെ.പി കിറ്റ് വിതരണം നടത്തി. ധൈര്യമുള്ള യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഇക്കാര്യം പുറത്ത് വന്നത്. കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ട്. ഇക്കാര്യം പരസ്യമായി താന്‍ തന്നെ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.എം നടത്തുന്ന ആരോപണങ്ങള്‍ വിലപ്പോകില്ല
വയനാട് ധനസമാഹരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ സി.പി.എം നടത്തുന്ന ആരോപണങ്ങള്‍ വിലപ്പോകില്ല. അവര്‍ സ്വയം അപഹാസ്യരാവുകയേ ഉള്ളൂ. സി.പി.എമ്മിനെതിരെ ഉയര്‍ന്നുവന്ന ഗുരുതരമായ ആരോപണങ്ങളെ മറച്ചു പിടിക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം പിണറായി വിജയന്റെ ഫോട്ടോ വെച്ച് പരസ്യം ചെയ്തത് ഇടതുപക്ഷത്തിന് തിരിച്ചടിയാവും എന്നുറപ്പാണ്. എന്നാല്‍ കോണ്‍ഗ്രസ് നല്‍കിയ ഗ്യാരന്റികള്‍ ജനം സ്വീകരിച്ചു.
തെരഞ്ഞെടുപ്പിനെ നെഗറ്റീവ് പൊളിറ്റിക്‌സ് കൊണ്ടുമാത്രം നേരിടാതെ കോണ്‍ഗ്രസ് നടത്തിയ വാഗ്ദാനങ്ങള്‍ ഗുണം ചെയ്തു. വിജയത്തിനായി രാപ്പകല്‍ ഇല്ലാതെ യു.ഡി.എഫ് നേതാക്കള്‍ പരിശ്രമിച്ചു. പ്രവാസി ലോകത്തുനിന്നും നല്ല പ്രതികരണമാണ് യു.ഡി.എഫിന് ഉണ്ടായത്. അവരുടെ നിസ്വാര്‍ഥമായ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഇതിന് ഉദാഹരണമാണ്. കോണ്‍ഗ്രസിലെ നേതൃത്വ ധാരാളിത്തവും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് പോലും അസൂയ ഉണ്ടാക്കുന്നതാണ്. ഇത്തരത്തില്‍ സ്വന്തം പാര്‍ട്ടിക്ക് അകത്ത് അഭിപ്രായം പറയാന്‍ കഴിയാത്ത പ്രവര്‍ത്തകര്‍ യു.ഡി.എഫിന് വോട്ട് ചെയ്ത് പ്രതികരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു
വനിതാ ബില്ലിനെ കോണ്‍ഗ്രസ് തത്വത്തില്‍ അംഗീകരിക്കുമ്പോള്‍ തന്നെ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് പോലും സാധ്യത നല്‍കാതെ തിരക്കുപിടിച്ച് ബില്ല് കൊണ്ടുവരുന്നത് ദുരുദ്ദേശ്യത്തോടെയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല. വനിതാ സംവരണബില്ല് തെരഞ്ഞെടുപ്പിനുള്ള പ്രചാരണായുധം മാത്രമാക്കി. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലാതെ ബില്ല് നടപ്പാക്കാന്‍ ശ്രമിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും വേണുഗോപാല്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

