തേങ്കുറുശ്ശി ദുരഭിമാനക്കൊല; വിചാരണ തുടങ്ങി
text_fieldsപാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിന്‍റെ വിചാരണ തുടങ്ങി. തേങ്കുറുശ്ശി ഇലമന്ദം അനീഷ് (27) കൊല്ലപ്പെട്ട കേസിലെ സാക്ഷികളുടെ വിചാരണയാണ് ജില്ല ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്.ഒന്നാം സാക്ഷി അനീഷിന്‍റെ സഹോദരൻ അരുണിനെയാണ് ബുധനാഴ്ച വിചാരണ നടത്തിയത്.
വൈകീട്ട് നാലോടെ ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് വിസ്താരം നിർത്തിവെച്ചു. വ്യാഴാഴ്ച വീണ്ടും വിസ്തരിക്കും. അനീഷിന്റെ ഭാര്യ ഹരിതയെയും ഇൻക്വസ്റ്റ് സമയത്തെ രണ്ട് സാക്ഷികളെയും വ്യാഴാഴ്ച വിചാരണ ചെയ്യും.
2020 ഡിസംബർ 25നാണ് തേങ്കുറുശ്ശി ഇലമന്ദം ആറുമുഖന്‍റെ മകൻ അനീഷ് കൊല്ലപ്പെട്ടത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ഹരിതയെ ഇതര സമുദായക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് കേസ്.
ഹരിതയും അനീഷും വിവാഹിതരായി 88ാം ദിവസമാണ് കൊലപാതകം നടന്നത്. ഹരിതയുടെ അച്ഛൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ (43), അമ്മാവൻ ചെറുതുപ്പല്ലൂർ സുരേഷ് (45) എന്നിവരാണ് പ്രതികൾ.ക്രൈംബ്രാഞ്ചാണ് കേസന്വേഷിച്ചത്. പി. അനിലാണ് പബ്ലിക് പ്രോസിക്യൂട്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.