വീട് കുത്തിത്തുറന്ന് മോഷണം: യുവതിയടക്കം മൂന്നുപേർ പിടിയിൽ
text_fieldsതൃപ്രയാർ: എടമുട്ടത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേരെ വലപ്പാട് പൊലീസ് കോയമ്പത്തൂരിൽനിന്ന് അറസ്റ്റുചെയ്തു. കണ്ണൂർ പെരിങ്ങോം ചെവിടിക്കുന്നേൽ ആച്ചി രാജേഷ് എന്ന റാഷിദ് (26), ഭാര്യ എടമുട്ടം കൊട്ടുക്കൽ വീട്ടിൽ രശ്മി (23), സുഹൃത്ത് വടകര കാർത്തികപ്പള്ളി മാക്കാണ്ടിയിൽ പൊക്കൻ അനീഷ് ബാബു (35) എന്നിവരാണ് പിടിയിലായത്.
എൽ.ഐ.സി സീനിയർ ഏജൻറ് എടമുട്ടം വാഴൂർ വീട്ടിൽ ദിലീപ്കുമാറിെൻറ വീട്ടിലായിരുന്നു മോഷണം. ഏപ്രിൽ ഒമ്പതിനാണ് സംഭവം. ദിലീപ് കുമാറും ഭാര്യയും വീട് പൂട്ടി ആസ്ട്രേലിയയിലെ മകളുടെ അടുത്തേക്ക് പോയതായിരുന്നു. ലാപ്ടോപ്, മൊബൈൽ ഫോൺ, ഐപാഡ്, ഡിജിറ്റൽ ആൽബം, വിദേശ കറൻസികൾ, ഇലക്ട്രിക് സ്കൂട്ടർ എന്നിവയാണ് കവർന്നത്. സ്കൂട്ടർ പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബി.സി.എ ബിരുദധാരിയായ രശ്മി നേരത്തെ ബംഗളൂരുവിലെ ഐ.ടി കമ്പനി ജീവനക്കാരിയായിരുന്നു.
ഒരു വർഷം മുമ്പ് ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ പരിചയപ്പെട്ട ബസ് ജീവനക്കാരൻ റാഷിദ് രശ്മിയെ വിവാഹം ചെയ്തു. പിന്നീട് വീട്ടുകാരെ ഉപേക്ഷിച്ച് റാഷിദിനൊപ്പം ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ താമസിച്ച് ആർഭാട ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റാഷിദ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ചില കേസുകളിൽ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
ജയിലിൽ വെച്ചാണ് അനീഷ് ബാബുവിനെ കൂട്ടാളിയായി ലഭിച്ചത്. കോയമ്പത്തൂരിൽ രണ്ടിടത്തായാണ് മൂവരും താമസിച്ചിരുന്നത്. ട്രെയിൻ, ബസ് യാത്രക്കാരുടെ പോക്കറ്റടിക്കൽ, ബൈക്ക് മോഷണം എന്നിവ പ്രതികൾ പതിവാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.