യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ കുത്തിയശേഷം
text_fieldsകൊച്ചി: നഗരമധ്യത്തില്‍ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ കുത്തിപ്പരിക്കേൽപിച്ച ശേഷം. തോപ്പുംപടി പള്ളിച്ചാല്‍ സ്വദേശി ക്രിസ്റ്റഫര്‍ ക്രൂസാണ് (24) തിങ്കളാഴ്ച വൈകീട്ട് കലൂർ മാർക്കറ്റിന് സമീപം സ്വയം കഴുത്തറുത്ത് മരിച്ചത്. ക്രിസ്റ്റഫറിന്‍റെ ആക്രമണത്തില്‍ കഴുത്തിന് മുറിവേറ്റ സുഹൃത്ത് ആലുവ സ്വദേശി സച്ചിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന ക്രിസ്റ്റഫറും സച്ചിനും ബിരുദപഠനം നടത്തിയത് ഒരുമിച്ചായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മാർക്കറ്റിന് സമീപത്തെ പെറ്റ് ഷോപ്പിന് മുന്നിലെ പോസ്റ്റിൽ വന്നിരുന്ന യുവാവ് കത്തികൊണ്ട് കൈയും കഴുത്തും മുറിക്കുകയായിരുന്നു. രക്തം വാർന്ന് കുഴഞ്ഞുവീണതോടെയാണ് കടക്കാരുടെയും വഴിയാത്രക്കാരുടെയും ശ്രദ്ധയിൽപെട്ടത്. വ്യാപാരികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും മരിച്ചിരുന്നു.
തോപ്പുംപടി പള്ളിച്ചാൽ റോഡ് സിറിൾ ക്രൂസിന്റെയും മാരി ക്രൂസിന്റെയും മകനാണ് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ക്രിസ്റ്റഫർ. സുഹൃത്ത് മരിച്ചെന്ന് കരുതിയാകാം ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ക്രിസ്റ്റഫർ അടുത്തിടെയാണ് പുതിയ ജോലിയിൽ പ്രവേശിച്ചതെന്നും വിഷാദമോ മാനസിക പ്രശ്നങ്ങളോ ഉണ്ടായിരുന്നതായി അറിയില്ലെന്നും അവർ പറഞ്ഞു. മാർക്കറ്റിന് സമീപം സ്ഥാപിച്ച സി.സി.ടി.വിയിലെ ദൃശ്യങ്ങളിൽ യുവാവ് കത്തികൊണ്ട് കഴുത്തറക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

