മെമ്മറി കാർഡ് ചോർന്നതിൽ പുനരന്വേഷണം വേണം; നടിയെ ആക്രമിച്ച കേസിൽ അതിജീവിത വീണ്ടും ഹൈകോടതിയിൽ
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതി ആവശ്യത്തിനല്ലാതെ മൂന്നു തവണ നാലിടങ്ങളിലായി അസസ് ചെയ്തുവെന്ന് കണ്ടെത്തിയത് മൗലികാവകാശ ലംഘനമാണെന്ന് അതിജീവിത പറയുന്നു, തന്‍റെ ആവശ്യപ്രകാരം കോടതി നടത്തിയ അന്വേഷണം നീതിപൂർവമായിരുന്നില്ലെന്നും അന്വേഷണം ശാസ്ത്രീയമായിരുന്നില്ലെന്നതുമുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് നടി ഹരജിയിൽ ഉന്നയിക്കുന്നത്.
2018 ജനുവരി 19ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ മെമ്മറി കാർഡ് അസസ് ചെയ്തിരിക്കുന്ന സമയം രാത്രി 9.58നാണ്. അതേ വർഷം ഡിസംബർ 13ന് രാത്രി 10.58ന് കാർഡ് അസസ് ചെയ്തതായി കണ്ടെത്തി. പിന്നീട് 2021ൽ ഉച്ചക്ക് കോടതി ഇല്ലാത്ത സമയത്തും മെമ്മറി കാർഡ് അസസ് ചെയ്തുവെന്നാണ് കണ്ടെത്തൽ. ഇതിൽ രണ്ട് ക്ലർക്കുമാരുടെ വീഴ്ച കണ്ടെത്തിയെങ്കിലും അവർക്കെതിരെ വകുപ്പ് തല നടപടി മാത്രമാണ് ഉണ്ടായത്. ഇതിനിടെ മെമ്മറി കാർഡ് ഇട്ട് കണ്ട ഫോൺ നഷ്ടപ്പെട്ടുവെന്ന് ഇതിലൊരാൾ പറഞ്ഞുവെങ്കിലും ഇത് സംബന്ധിച്ച് ഇയാൾ എവിടെയും പരാതി നൽകാത്തതും സംശയമുണർത്തുന്നു. മറ്റൊരാൾ ഫോൺ നശിച്ചു പോയെന്നാണ് മൊഴി നൽകിയത്. ഇത് പൂർണമായും വിശ്വാസത്തിലെടുത്ത് ഒരന്വേഷണവും നടത്താതെയാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് അതിജീവിത ഹരജിയിൽ പറയുന്നു.
എസ്.ഐ.ടി രൂപീകരിച്ച് കേസിൽ അന്വഷണം നടത്തണമെന്നും മെമ്മറി കാർഡ് ഹൈകോടതിക്ക് കൈമാറണമെന്നും നിലവിലെ റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ധ ഗ്രോവറാണ് അതിജീവിതക്കു വേണ്ടി കോടതിയിൽ ഹാജരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

