സത്യങ്ങൾ ഇനിയും വിളിച്ചുപറയും -പരഞ്ജോയ് ഗുഹ താകുർത്ത
text_fields‘അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം’ പുസ്തക പ്രകാശന ചടങ്ങിൽ പരഞ്ജോയ് ഗുഹ താകുർത്ത സംസാരിക്കുന്നു
തൃശൂർ: ഒരു പത്രപ്രവർത്തകനെന്ന നിലയിൽ വസ്തുതകൾ വിളിച്ചുപറയുക മാത്രമാണ് താൻ ഇതുവരെ ചെയ്തതെന്നും അത് തുടരുമെന്നും പത്രപ്രവർത്തകനും സാമൂഹികചിന്തകനുമായ പരഞ്ജോയ് ഗുഹ താകുർത്ത. കെ. സഹദേവൻ എഴുതിയ ‘അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം’ പുസ്തകപ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വ്യവസായ സാമ്രാജ്യമെന്ന നിലയിൽ ഗൗതം അദാനിയുടെ അതിശയകരമായ വളർച്ചയാണ് അദാനി സാമ്രാജ്യത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മതയോടെ നിരീക്ഷിക്കാൻ ഇടയായത്. നരേന്ദ്ര മോദിയുമായുള്ള ചങ്ങാത്തം ഇന്ത്യയിൽ മാത്രമല്ല, അന്താരാഷ്ട്ര കരാറുകൾ നേടിയെടുക്കുന്നതിലും അദാനിക്ക് ഗുണകരമായി ഭവിച്ചു. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഊർജം, ഖനനം, തുറമുഖം, വിമാനത്താവളം, ഡ്രോൺ നിർമാണം, മാധ്യമം, ഹരിതോർജം, കൃഷി തുടങ്ങി സമസ്ത മേഖലകളിലും അതിശക്തമായ സ്വാധീനമാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ അദാനി ഗ്രൂപ് ഉണ്ടാക്കിയത്. ഈ വസ്തുതകൾ തുറന്നുപറഞ്ഞതിന്റെ പേരിൽ ആറ് മാനനഷ്ട കേസുകൾ അദാനി ഗ്രൂപ് തനിക്കെതിരെ നൽകി. നിയമവ്യവഹാരങ്ങൾകൊണ്ട് വസ്തുതകളെ മറച്ചുവെക്കാനോ ഇല്ലാതാക്കാനോ സാധിക്കില്ലെന്നും പരഞ്ജോയ് ഗുഹ താകുർത്ത പറഞ്ഞു.
പ്രഫ. കെ. വിനോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശശികുമാർ അരിമ്പൂർ പുസ്തകം ഏറ്റുവാങ്ങി. ഡോ. കെ.ആർ. അജിതൻ പുസ്തകം പരിചയപ്പെടുത്തി. എ.കെ. ഷിബുരാജ് പരഞ്ജോയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

